മകനെ കടിച്ച തെരുവ് നായയുടെ കാലുകള്‍ വെട്ടിമാറ്റിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു

മധ്യപ്രദേശ് ഗ്വാളിയോറില്‍ മകനെ കടിച്ച തെരുവ് നായയുടെ കാലുകള്‍ യുവാവ് വെട്ടിമാറ്റി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സാഗര്‍ വിശ്വാസ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ഒരു മാസം മുമ്പ് സിമറിയാത്തൽ ഗ്രാമത്തിലാണ് സംഭവം നടന്നത്.

കണ്ണില്ലാത്ത ക്രൂരതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് ഒരു മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ദേഹത്ത് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ആനന്ദ് കുമാർ പറഞ്ഞു.

മൂര്‍ച്ചയുള്ള ഒരു ആയുധം ഉപയോഗിച്ച് യുവാവ് നായയെ അടിക്കുന്നതും അതിന്‍റെ കാലുകള്‍ വെട്ടിമാറ്റുന്നതും വീഡിയോയില്‍ കാണാം. പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് അനിമൽസിന്‍റെ (പെറ്റ) പ്രവർത്തകൻ ഗ്വാളിയോർ പൊലീസിനോട് വിഷയത്തിൽ നടപടി ആവശ്യപ്പെട്ടു.

പരാതിയെ തുടർന്ന് ഇയാൾക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് സൂപ്രണ്ട് അമിത് സംഘി പി.ടി.ഐയോട് പറഞ്ഞു. തന്‍റെ മകനെ ആക്രമിക്കുകയും കുട്ടിയുടെ താടിയെല്ല് കടിച്ചുകീറുകയും ചെയ്തതിൽ പ്രകോപിതനായ പ്രതി സാഗർ വിശ്വാസ് നായയെ അടിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. ഗ്രാമത്തിലെ അഞ്ചു പേരെയെങ്കിലും നായ കടിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here