ബീഹാറിൽ രക്തസാക്ഷിയുടെ മകൾ ഇനി പഞ്ചായത്ത് പ്രസിഡൻ്റ്. 2020 ഏപ്രിൽ 11നാണ് ബീഹാറിൽ സിപിഐ എം ഖഗാറിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സഖാവ് ജഗദീഷ് ചന്ദ്രബസുവിനെ അക്രമികൾ വെടിവച്ചുകൊന്നത്.
ഇന്ന് അതേ നാട്ടിൽ സഖാവിൻ്റെ മകൾ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. രക്തസാക്ഷിയുടെ രക്തം വൃഥാവിലാകാതെ സൂക്ഷിക്കാൻ പാർട്ടിക്ക് സാധിച്ചിരിക്കുന്നു.
2806 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് ഈ വിജയമെന്നത് അക്രമികൾക്കുള്ള നാടിൻ്റെയാകെ മറുപടിയായി മാറിയിരിക്കുന്നു. കൊന്നുതീർക്കാം ഈ പാർട്ടിയെ എന്ന് വ്യാമോഹിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ വിജയം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് സഖാവ് ജഗദീഷിനെ ക്രിമിനലുകൾ വെടിവച്ചുകൊന്നത്. ഭൂമാഫിയക്കെതിരെ അനവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവിനെ കൊന്നവരെ അറസ്റ്റ് ചെയ്യാൻ ഇപ്പോഴും പോലീസിന് സാധിച്ചിട്ടില്ല.
സഖാവ് രക്തസാക്ഷിയായി ഒന്നാം വാർഷികദിനത്തിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സഖാവ് ഹനൻ മൊല്ല ഖഗാറിയയിലെത്തുകയും രക്തസാക്ഷി സ്മാരകം അനാച്ഛാദനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷവും നിരവധി തവണ പാർട്ടി സഖാവിൻ്റെ ഖാതകരെ കണ്ടെത്താൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചെങ്കിലും പോലീസ് നിസ്സംഗത പുലർത്തുകയാണ്.
കഴിഞ്ഞ നാല് വർഷത്തിനിടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിൻ്റെ പേരിൽ 6 സഖാക്കൾ കൊല്ലപ്പെട്ട നാടാണ് ബീഹാർ. ആ നാട്ടിൽ നേടിയ ഈ വിജയം നമ്മുടെ പോരാട്ടങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here