ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ തന്‍റെ പ്രിയതമക്കും രണ്ട് മക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ സന്ദീപ് ഇന്നത്തെ ദിവസം അവരോടൊപ്പമുണ്ടാകുമായിരുന്നു. പിറന്നാള്‍ ദിനത്തില്‍ സന്ദീപിന് സമ്മാനിക്കാന്‍ ഒരു ചുവന്ന ഷര്‍ട്ട് വാങ്ങിവെച്ച് കാത്തിരിക്കുകയായിരുന്നു സുനിത. സുനിത കരുതിവെച്ച ആ ചുവന്ന ഷര്‍ട്ടും സന്ദീപിനോപ്പം എരിഞ്ഞടങ്ങി.
പിറന്നാള്‍ ദിനത്തില്‍ പ്രിയതമന് സമ്മാനിക്കാൻ വാങ്ങിയതായിരുന്നു ആ ചുവന്ന ഷര്‍ട്ട്. പുതുമോടിയോടെ പുത്തൻ ഷര്‍ട്ടുമിട്ട് ഇന്ന് ജന്മദിനം ആഘോഷിക്കേണ്ടിയിരുന്ന സന്ദീപ് പ്രിയപ്പെട്ടവളുടെ സമ്മാനത്തിന് കാത്ത് നില്‍ക്കാതെ എന്നന്നേക്കുമായി യാത്രയായി. ആര്‍എസ്എസ് ക്രിമിനലുകളുടെ കത്തിമുനയില്‍ പൊലിഞ്ഞ സന്ദീപിന് കാത്ത് വെച്ച സമ്മാനം നല്‍കാൻ സുനിത മറന്നില്ല..
മരണവിവരം അറിഞ്ഞതുമുതല്‍ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിച്ച് കണ്ണീര് തോരാതെ തളര്‍ന്നിരുന്ന സുനിതയെ ആശ്വസിപ്പിക്കാൻ ആര്‍ക്കും കഴിഞ്ഞില്ല… പ്രസവാനന്തര ചികിത്സയുമായി സ്വന്തം വീട്ടിലായിരുന്ന സുനിതയോട് പിറന്നാളാഘഷിക്കാൻ തലേദിവസം തന്നെ എത്താമെന്നായിരുന്നു സന്ദീപ് നല്‍കിയ വാക്ക്.
എനിക്ക് കരയുവാൻ കഴിയുന്നില്ല… ഞാൻ കരഞ്ഞാൽ ഞങ്ങളുടെ മുന്നര വയസ്സുള്ള മൂത്ത മകനും കരയും ,എനിക്കിതൊന്നും താങ്ങുവാൻ കഴിയുന്നില്ല എന്ന് ഇടറിയ ശബ്ദത്തിൽ പറഞ്ഞുകൊണ്ടേയിരുന്നു അവര്‍.
പ്രിയസഖാവിനെ ഒരു നോക്ക് കാണാനെത്തിയരോടൊക്കെ പറഞ്ഞു ശനിയാഴ്ച ചേട്ടൻ്റെ പിറന്നാൾ ആണെന്ന്.. സമ്മാനം നല്‍കാനായി വാങ്ങിയതാ ഈ ഉടുപ്പ് ചേട്ടനെ അണിയിക്കണേ എന്ന്… കൂടിനിന്ന ആയിരങ്ങളുടെ കണ്ണുകളും നിറഞ്ഞൊഴുകി..
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here