മുൻ മിസ് കേരള ഉൾപ്പടെയുള്ളവരുടെ അപകട മരണക്കേസില്‍ പ്രതിയായ സൈജുവിൻ്റെ ലഹരി പാർട്ടികളിൽ പങ്കെടുത്തവർക്കെതിരെയും കേസ്.യുവതികളടക്കം 17 പേർക്കെതിരെയാണ് കേസെടുത്തത്. സൈജുവിനെതിരെ നേരത്തെ 9 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.അതേ സമയം ലഹരി പാർട്ടി നടന്ന ഫ്ലാറ്റുകളിൽ പോലീസ് പരിശോധന നടത്തി.
കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളില്‍ സംഘടിപ്പിച്ച പാര്‍ട്ടികളില്‍ ലഹരി ഉപയോഗിച്ചതു സംബന്ധിച്ച്, ചോദ്യം ചെയ്യലനിടെ സൈജു പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.എം ഡി എം എ അടക്കമുള്ള ലഹരി മരുന്നുകള്‍ ഇയാള്‍ ഉപയോഗിക്കുന്നതിന്‍റെ ഉള്‍പ്പടെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു.
കൂടാതെ ലഹരിക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കൊപ്പമുള്ള ചിത്രങ്ങളും തെളിവായി ലഭിച്ചിരുന്നു.കൂടാതെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെയെല്ലാം പോലീസ് തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെയും കേസെടുക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
7 യുവതികള്‍ ഉള്‍പ്പടെ 17 പേര്‍ക്കെതിരെയാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസെടുത്തിരിക്കുന്നത്.ഇവരെ ചോദ്യം ചെയ്യാനായി ഫോണില്‍ വിളിച്ചെങ്കിലും എല്ലാ ഫോണുകളും സ്വിച്ച് ഓഫാണെന്ന് പോലീസ് പറഞ്ഞു.അതേ സമയം പാര്‍ട്ടി നടന്ന കാക്കാനാട്ടെ സൈജുവിന്‍റെ ഫ്ലാറ്റിലടക്കം പോലീസ് പരിശോധന നടത്തി.മയക്കുമരുന്ന് വാങ്ങുക,ഉപയോഗിക്കുക,കൈമാറുക തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം സൈജുവിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
എറണാകുളം ജില്ലയിലെ 8 പോലീസ് സ്റ്റേഷനുകള്‍ കൂടാതെ ഇടുക്കി വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലുമാണ് സൈജുവിനെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്.മൂന്നാറില്‍വെച്ച് കാട്ടുപോത്തിനെ വേട്ടയാടി കൊന്ന് കഴിച്ചുവെന്ന് വ്യക്തമാക്കി സൈജു സുഹൃത്തിനയച്ച ഫോണ്‍സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു.
ഇത് സംബന്ധിച്ച് വനം വകുപ്പിനും കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സൈജു ദുരുദ്ദേശത്തോടെ ഓഡി കാറില്‍ പിന്‍തുടര്‍ന്നതിനാലാണ് മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ വാഹനാപകടത്തില്‍ മരിക്കാന്‍ കാരണമെന്ന് പോലീസ് കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here