ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മൊഫിയയെ സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും മാനസിക ശാരീരിക പീഡനത്തിന് വിധേയയാക്കിയിരുന്നതിൻ്റെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
പീഡനം നേരിടുന്നതിനെക്കുറിച്ച് പറഞ്ഞ് മൊഫിയ ഭർത്താവിനയച്ച മൊബൈൽ ഫോൺ ശബ്ദ സന്ദേശങ്ങൾ ഉള്‍പ്പടെയാണ് പോലീസിന് ലഭിച്ചത്.ഡോക്ടറല്ലാത്ത ഒരാളെ മകൻ വിവാഹം കഴിച്ചത് ചൂണ്ടിക്കാട്ടി ഭർതൃമാതാപിതാക്കളും മൊഫിയയെ പീഡിപ്പിച്ചിരുന്നവെന്നും വ്യക്തമായി.
മൊഫിയയ്ക്ക് ഭര്‍തൃ വീട്ടില്‍ നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളാണെന്ന് പോലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ഇതിന് കൂടുതല്‍ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
പീഡനത്തെകുറിച്ച് മൊഫിയ പറയുന്ന നിരവധി ശബ്ദ സന്ദേശങ്ങള്‍ മൊഫിയയുടെ ഭര്‍ത്താവ് സുഹൈലിന്‍റെ ഫോണില്‍ നിന്ന് കണ്ടെടുത്തു.ആത്മഹത്യാ കുറിപ്പിലുള്ളതിനേക്കാള്‍ തീവ്രമായ വാക്കുകളലിലാണ് മൊഫിയ ശബ്ദസന്ദേശത്തില്‍ സംസാരിച്ചിരിക്കുന്നത്.
പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലാണ് താന്‍ എന്നടക്കം മൊഫിയയ കരഞ്ഞ് പറയുന്നതുള്‍പ്പടെ ശബ്ദസന്ദേശങ്ങളുടെ കൂട്ടത്തിലുണ്ട്.എന്നാല്‍ സുഹൈല്‍ ഇതെല്ലാം മൂളിക്കേള്‍ക്കുക മാത്രമാണ് ചെയ്തത്. ഡോക്ടറല്ലാത്ത ഒരാളെ മകന്‍ വിവാഹം കഴിച്ചതിന്‍റെ ദേഷ്യത്തിലാണ് സുഹൈലിന്‍റെ മാതാപിതാക്കള്‍ മൊഫിയയോട് പെരുമാറിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മൊഫിയയുമായുള്ള ബന്ധം ഉപേക്ഷിച്ച് സുഹൈലിനെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാനും ഇവര്‍ ശ്രമിച്ചിരുന്നു.കസ്റ്റഡിയില്‍ ചോദ്യം ചെയ്യവെ ഇക്കാര്യങ്ങളെല്ലാം പ്രതികള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചതായാണ് വിവരം.അതേ സമയം മൂവരുടെയും ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here