വാക്‌സിനെടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും മറ്റ്‌ പൊതു ഓഫീസ്‌ ജീവനക്കാർക്കും ആഴ്‌ചയിൽ ആർടിപിസിആർ പരിശോധന നിർബന്ധം

കൊവിഡ്‌ വാക്‌സിനെടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും മറ്റ്‌ പൊതു ഓഫീസ്‌ ജീവനക്കാർക്കും ആഴ്‌ചയിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്‌നങ്ങളാൽ വാക്‌സിനെടുക്കാനാകാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയാൽ മതിയെന്നും ദുരന്ത നിവാരണ വകുപ്പ്‌ ഉത്തരവിൽ പറയുന്നു.

കൊവിഡ്‌ ബാധിച്ചതിനാൽ വാക്‌സിനെടുക്കാനാകാത്തവർ മൂന്നു മാസത്തിനിടെ കൊവിഡ്‌ വന്നത്‌ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്‌ നൽകണം. ഈ രണ്ടു വിഭാഗത്തിലും പെടാത്തവർ ആഴ്‌ചതോറും സ്വന്തം ചെലവിൽ പരിശോധിച്ച്‌ ഫലം കൊടുക്കണം.

വാക്സിനെടുക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ്‌ വിദ്യഭ്യാസ വകുപ്പിന്റെ തീരുമാനം. അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്സീൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കണക്കുകൾ പ്രകാരം 1707 അധ്യാപകരാണ് ഇതുവരെയും വാക്സീൻ സ്വീകരിക്കാത്തത്. ഇവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്.

189 അനാധ്യാപകരും വാക്സീൻ എടുത്തിട്ടില്ല. ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സീനെടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്സീൻ സ്വീകരിച്ച് കഴിഞ്ഞു.

കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സീനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു. വാക്സീനേഷൻ എടുക്കാത്ത അധ്യാപകർ അയ്യായിരത്തോളം എന്ന കണക്കാണ് ആദ്യം ലഭിച്ചത്. എന്നാൽ സർക്കാർ ആവശ്യപ്പെട്ടപ്പോൾ പലരും പിന്നീട് വാക്സീൻ എടുക്കാൻ തയാറായി. ഇതോടെയാണ് എണ്ണം കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രശ്നം മൂലം വാക്‌സിൻ എടുക്കാത്തവർ സർക്കാർ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ എല്ലാ ആഴ്ചയും ആർടി പി സി ആർ സർട്ടിഫിക്കറ്റ് നൽകണം. നിബന്ധനകൾ പാലിക്കാത്തവർക്ക് ലീവെടുക്കാം.ഇവർക്ക് ശമ്പളം ലഭിക്കില്ല. അതേസമയം, ഭിന്ന ശേഷി വിദ്യാർഥികൾക്കുള്ള സ്പെഷ്യൽ സ്കൂളുകൾ 8 ന് തുറക്കും.

ഡിസംബർ 13 മുതൽ സ്കൂൾ യൂണിഫോം ധരിച്ച് കുട്ടികൾ എത്തണമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്ണിന് 72 താത്കാലിക ബാച്ചുകൾ അനുവദിക്കും. സയൻസ് (1), ഹ്യൂമാനിറ്റീസ് (61),കൊമേഴ്സ് (10) എന്നിങ്ങനെയാണ് ബാച്ചുകൾ അനുവദിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here