പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ‘ദൈവനിന്ദ’ ആരോപിച്ച് തീവ്ര വലത് സംഘടനയിലെ അംഗങ്ങള്‍ ശ്രീലങ്കന്‍ സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്തി. പ്രിയന്ത കുമാര എന്ന 40കാരനാണ് കൊല്ലപ്പെട്ടത്.
തെഹ്രീക്-ഇ-ലബ്ബെയ്ക് പാകിസ്ഥാന്‍ (ടി.എല്‍.പി) സംഘടനയിലെ ആളുകള്‍ പ്രിയന്ത ജോലി ചെയ്യുന്ന ഫാക്ടറിയില്‍ അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കൈയേറ്റം ചെയ്യുകയും ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തതായി പഞ്ചാബ് പൊലീസ് പി.ടി.ഐയോട് പ്രതികരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.
‘ശ്രീലങ്കന്‍ പൗരനെ ടി.എല്‍.പി അംഗങ്ങള്‍ ഫാക്ടറിയില്‍ നിന്ന് വലിച്ച് പുറത്തിറക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് പ്രിയന്ത സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് ഇവര്‍ മൃതദേഹം കത്തിക്കുകയായിരുന്നു,” പൊലീസ് പറഞ്ഞു.
സിയാല്‍കോട്ട് ജില്ലയിലെ ഒരു ഫാക്ടറിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുകയാണ് പ്രിയന്ത. ”ടി.എല്‍.പിയുടെ ഖുര്‍ആന്‍ വചനങ്ങള്‍ രേഖപ്പെടുത്തിയിരുന്ന ഒരു പോസ്റ്റര്‍ പ്രിയന്ത കീറിക്കളഞ്ഞുവെന്നും ചവറ്റുകുട്ടയില്‍ എറിഞ്ഞുവെന്നുമാണ് അവര്‍ ആരോപിക്കുന്നത്.
ഇവര്‍ നോട്ടീസ് പതിപ്പിച്ചത് പ്രിയന്തയുടെ ഓഫീസിന് അടുത്തുള്ള ചുവരിലായിരുന്നു. ഫാക്ടറിയിലെ തൊഴിലാളികളിലാരോ പ്രിയന്ത പോസ്റ്റര്‍ കീറിക്കളയുന്നത് കണ്ടതായി പ്രചരിപ്പിക്കുകയായിരുന്നു,” പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, യുവാവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റര്‍ കീറികളഞ്ഞെന്ന് അറിഞ്ഞ് അടുത്ത പ്രദേശങ്ങളില്‍ നിന്നുവരെ ആളുകള്‍ പ്രതിഷേധവുമായി ഫാക്ടറിയ്ക്ക് മുന്നില്‍ തടിച്ച് കൂടിയിരുന്നു. ഇവരിലധികം ടി.എല്‍.പിയെ പിന്തുണയ്ക്കുന്നവരാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here