കൊവിഡിനെതിരായ വാക്‌സിനെടുക്കുന്നത് എച്ച്.ഐ.വി-എയ്ഡ്‌സ് ബാധയ്ക്ക് കാരണമാകുമെന്ന പ്രസ്താവന നടത്തിയതിന് ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസൊനാരോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീലിയൻ സുപ്രീംകോടതി ജസ്റ്റിസാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
ജസ്റ്റിസ് അലക്‌സാൻഡ്രെ ഡെ മൊറെയ്‌സ് ആണ് പ്രസിഡന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബ്രസീലിൽ കൊവിഡിനെ ബോൾസൊനാരോ കൈകാര്യം ചെയ്ത രീതിയെ ചോദ്യം ചെയ്ത് സെനറ്റ് ഇൻവെസ്റ്റീഗേറ്റീവ് കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചായിരുന്നു ജസ്റ്റിസ് അന്വേഷണം പ്രഖ്യാപിച്ചത്.
കൊവിഡുമായി ബന്ധപ്പെട്ട് ബോൾസൊനാരോ ഒമ്പത് കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് ഹര്‍ജിയിൽ എണ്ണമിട്ട് പറഞ്ഞത്.ഇത് സംബന്ധിച്ച് 1300 പേജുകളുള്ള ഒരു റിപ്പോർട്ടും ഇൻവെസ്റ്റീഗേറ്റീവ് കമ്മിറ്റി ബ്രസീലിന്റെ പ്രോസിക്യൂട്ടർ ജനറലിന് കൈമാറിയിട്ടുണ്ട്.
സുപ്രീംകോടതിയ്ക്ക് സ്വന്തമായി അന്വേഷണം നടത്താനുള്ള വകുപ്പില്ലാത്തതിനാൽ പ്രോസിക്യൂട്ടർ ജനറലിനായിരിക്കും അന്വേഷണ ചുമതല. അന്വേഷണം അലക്‌സാൻഡ്രെ ഡെ മൊറെയ്‌സിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നാണ് നിലവിലെ സാഹചര്യത്തിൽ മനസിലാക്കാവുന്നത്.ഇക്കഴിഞ്ഞ ഒക്ടോബറിൽ വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി നടത്തിയ ലൈവ് ബ്രോഡ്കാസ്റ്റിനിടെയായിരുന്നു പ്രസിഡന്റിന്റെ വിവാദ പരാമർശം. പരാമർശത്തെത്തുടർന്ന് ഫെയ്സ്ബുക്കിൽ നിന്നും യൂട്യൂബിൽ നിന്നും ബോൾസൊനാരോയെ താൽക്കാലികമായി വിലക്കിയിരുന്നു.
”യു.കെ സർക്കാരിൽ നിന്നുള്ള ഔദ്യോഗിക രേഖകൾ പ്രകാരം മുഴുവൻ വാക്‌സിനും എടുത്തവർക്ക് മറ്റുള്ളവരേക്കാൾ വേഗത്തിൽ AIDS ബാധിക്കുന്നുണ്ട്,” എന്നായിരുന്നു പ്രസിഡന്റിന്റെ പരാമർശം.സ്വയം വാക്‌സിനെടുക്കാൻ വിസമ്മതിച്ച വ്യക്തി കൂടിയാണ് ബ്രസീലിയൻ നേതാവ് ജെയിർ ബോൾസൊനാരോ.
കൊവിഡ് വാക്‌സിനുകൾ സുരക്ഷിതമാണെന്ന് എച്ച്.ഐ.വി എയ്ഡ്‌സ് എന്നിവയിന്മേലുള്ള ഐക്യരാഷ്ട്രസഭയുടെ ജോയിന്റ് പ്രോഗ്രാം മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്.
6,10,000ലധികം പേരാണ് ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മരണക്കണക്കിൽ അമേരിക്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here