മുൻ മിസ് കേരള ഉൾപ്പടെയുള്ളവർ വാഹനാപകടത്തിൽ മരിച്ച കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.കേസിൽ ഉൾപ്പെട്ട മുഴുവൻ പേരും അറസ്റ്റിലായിരുന്നു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
കൊല്ലം സ്വദേശി സൈജു തങ്കച്ചന്‍റെ അറസ്റ്റോടെയാണ് വാഹനാപകടക്കേസിലെ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത്.മുന്‍ മിസ് കേരള അന്‍സി കബീര്‍,മുന്‍ റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ സഞ്ചരിച്ച കാറിനെ സൈജു തന്‍റെ ഓഡി കാറില്‍ ദുരുദ്ദേശത്തോടെ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
കഴിഞ്ഞ മാസം 1ന് പുലര്‍ച്ചെയാണ് അന്‍സി കബീര്‍ ഉള്‍പ്പടെ നാലുപേര്‍ സഞ്ചരിച്ച കാര്‍ പാലാരിവട്ടം ചക്കരപ്പറമ്പില്‍ അപകടത്തില്‍പ്പെട്ടത്.കാറോടിച്ചിരുന്ന അബ്ദുള്‍ റഹ്മാനൊഴികെ മറ്റ് മൂന്ന് പേരും അപകടത്തില്‍ മരിച്ചിരുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത് തൃശ്ശൂരിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം.അപകടത്തിനു തൊട്ടുമുന്‍പ് വരെ മറ്റൊരു കാര്‍ ഇവരെ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ പൊലീസ് കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചത്.
പിന്തുടര്‍ന്ന ഓഡികാറിലുണ്ടായിരുന്നത് കൊല്ലം സ്വദേശി സൈജു തങ്കച്ചനാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ ചോദ്യം ചെയ്തു.പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുത്തതാണെന്നും മദ്യപിച്ച് വാഹനമോടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കാനാണ് പിന്തുടര്‍ന്നതെന്നുമായിരുന്നു സൈജു പൊലീസിനോട് പറഞ്ഞത്.
ഈ മൊഴി പൊലീസ് വിശ്വസിച്ചില്ലെങ്കിലും ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു.എന്നാല്‍ ദൃശ്യങ്ങളടങ്ങിയ ഡി വി ആര്‍ ഒളിപ്പിച്ചതായി കണ്ടെത്തി.
പാര്‍ട്ടിക്കിടെ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായൊ എന്നറിയാനായിരുന്നു സിസിടിവി ദൃശ്യങ്ങളെക്കുറിച്ച് പൊലീസ് ചോദിച്ചത്.എന്നാല്‍ ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഡി വി ആര്‍ കായലില്‍ വലിച്ചെറിഞ്ഞെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയതോടെ തെളിവുനശിപ്പിക്കല്‍ കുറ്റം ചുമത്തി ഹോട്ടലുടമ റോയി വയലാട്ടും ജീവനക്കാരും ഉള്‍പ്പടെ 6 പേരെ കേസന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കായലില്‍ 3 ദിവസത്തോളം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഡി വി ആര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനു ശേഷമാണ് സൈജു തങ്കച്ചനെ അന്വേഷണ സംഘം വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യുന്നത്.
ദുരുദ്ദേശത്തോടെയാണ് താന്‍ പിന്തുടര്‍ന്നതെന്ന് സൈജു ചോദ്യം ചെയ്യലില്‍ സമ്മതിച്ചതോടെ ഇയാളെയും അറസ്റ്റ് ചെയ്തു.ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അബ്ദുള്‍ റഹ്മാനും മൊഴി നല്‍കിയിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച അബ്ദുള്‍ റഹ്മാനാണ് കേസിലെ ഒന്നാം പ്രതി.സൈജു രണ്ടാം പ്രതിയും.കേസില്‍ അറസ്റ്റിലായ 8 പ്രതികളില്‍ സൈജുവൊഴികെ മറ്റെല്ലാവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.കേസിലേക്ക് വേണ്ട തെളിവുകളും മറ്റ് വിവരങ്ങളും ഉള്‍പ്പടെ ശേഖരിച്ചു കഴിഞ്ഞതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച് എ സി പി ബിജി ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം.ഈ മാസം തന്നെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here