
കിവീസ് സ്പിന്നര്‍ അജാസ് പട്ടേലിന് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം. ജിം ലേക്കര്‍ക്കും അനില്‍ കുംബ്ലെക്കും ശേഷം ഒരിന്നിങ്സില്‍ 10 വിക്കറ്റ് നേട്ടം കൊയ്ത താരം എന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ വംശജനായ അജാസ് പട്ടേല്‍ ഇന്നലെ കിവീസ് ജഴ്സിയില്‍ സ്വന്തമാക്കിയത്.
റെക്കോര്‍ഡ് നേട്ടത്തിനര്‍ഹനായ താരത്തെ ന്യൂസിലന്‍ഡ് ഡ്രസിങ് റൂമിലെത്തി അഭിനന്ദിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‍ലിയും പരിശീലകന്‍ ദ്രാവിഡും. ഇന്ത്യന്‍ ബാറ്റിങ് നിരയെ കശക്കിയെറിഞ്ഞ ബൌളറുടെ പോലും റെക്കോര്‍ഡ് നേട്ടത്തെ അഭിനന്ദിക്കാന്‍ മടികാണിക്കാത്ത ഇന്ത്യന്‍ ടീമിന്‍റെ സ്പോര്‍ട്സ്മെന്‍ഷിപ്പിന് കൈയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം.
നേരത്തെ അജാസിനെ പ്രശംസിച്ച് അശ്വിനും രംഗത്തെത്തിയിരുന്നു. പത്തു വിക്കറ്റെടുത്ത് പവലിയനിലേക്ക് മടങ്ങിയ അജാസിനെ കയ്യടിയോടെയാണ് അശ്വിൻ വരവേറ്റത്. പലപ്പോഴും വിവാദ നായകനെന്ന പേരിൽ അറിയപ്പെട്ട അശ്വിന്‍റെ പെരുമാറ്റത്തിനും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.
അതിന് പിന്നാലെയാണ് മത്സരശേഷം വിരാട് കോഹ്‍ലിയും രാഹുല്‍ ദ്രാവിഡും അജാസിനെ അഭിനന്ദിക്കാനായി ന്യൂസിലന്‍ഡ് ഡ്രസിങ് റൂമിലെത്തിയത്. ഇതിന്‍റെ വീഡിയോ മിനുട്ടുകള്‍ക്കുള്ളിലാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.
ഇന്ത്യക്കെതിരെ വാങ്കഡെയില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഒരിന്നിങ്സിലെ പത്തുവിക്കറ്റും സ്വന്തമാക്കിയാണ് ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ ചരിത്രത്തിന്‍റെ ഭാഗമായത്. ഇന്ത്യൻ വംശജനായ താരം ജനിച്ചത് മുംബൈയിലാണ്. ജന്മസ്ഥലത്ത് പത്തുവിക്കറ്റെന്ന നേട്ടം കൊയ്ത അജാസ്, ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിന്നിങ്‌സിൽ 10 വിക്കറ്റെടുക്കുന്ന മൂന്നാമത്തെ താരമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here