ഭരണഘടനാ ശിൽപി ഡോ.ബാബാ സാഹിബ് അംബേദ്കറുടെ സ്മരണയില്‍ രാജ്യം

ജനാധിപത്യ, മതനിരപേക്ഷ ഭരണഘടനയുടെ ശില്‍പിയും മര്‍ദ്ദിതവര്‍ഗ വിമോചകനുമായ ബാബാ സാഹിബ് അംബേദ്കറുടെ ചരമദിനമാണിന്ന്. ഭരണഘടനാമൂല്യങ്ങള്‍ തൂത്തെറിയുന്നവര്‍ ഭരണകൂടമാകുന്ന ഇന്നിൻറെ കാലത്ത് അംബേദ്കറുടെ ഓര്‍മ പോലും അനിവാര്യമായ സമരമാകുന്നു.

”നമ്മുടെ രാജ്യത്ത് ജനാധിപത്യം പരാജയപ്പെട്ടാൽ അതിന്‍റെ ഫലം വിപ്ലവവും കമ്യൂണിസവും ആയിരിക്കും”

ജീവിതത്തിലാദ്യമായി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ഇന്‍ഡിപ്പെന്‍ഡന്‍റ് ലേബര്‍ പാര്‍ട്ടി എന്ന് പേരിട്ട് ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച, സോവിയറ്റ് യൂണിയനില്‍ ചെന്ന് സ്റ്റാലിനെ കാണാന്‍ ഏറ്റവും കൊതിച്ചയാളാണ് ബാബാ സാഹിബ് അംബേദ്കര്‍. പിന്നീടൊരു ആശയൈക്യത്തിന് ഇട നല്‍കും വിധം ഇങ്ങനൊരു നിലപാട് അസന്ദിഗ്ധമായി പറഞ്ഞുറപ്പിക്കുകയായിരുന്നു അംബേദ്കര്‍.

എട്ട് മണിക്കൂര്‍ തൊ‍ഴില്‍ സമയമെന്ന ചിക്കോഗോ തെരുവീഥികളില്‍ ഉയര്‍ന്ന മുദ്രാവാക്യം 1942 നവംബറിൽ നടന്ന ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ ഏഴാമത് സെഷനിൽ അംബേദ്കര്‍ പ്രമേയമായി അവതരിപ്പിച്ചു. തൊഴിൽ സമയം 14 മണിക്കൂറിൽ നിന്ന് എട്ടു മണിക്കൂറായി കുറയ്ക്കണമെന്ന ലക്ഷ്യം പാസാക്കപ്പെട്ടു.

ബ്രിട്ടീഷാനന്തര ഇന്ത്യന്‍ ഭരണകൂടത്തിന് ഘടന ചമയ്ക്കാന്‍ ചുമതലയേറ്റ അംബേദ്കര്‍ ചരിത്രത്തില്‍ ഒരു പ്രതീക്ഷയും നല്‍കിപ്പോരാന്‍ ക‍ഴിയാത്ത വിധം മനുഷ്യത്വ വിരുദ്ധമായ ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തെ മതനിരപേക്ഷതയിലേക്കും ജനാധിപത്യത്തിലേക്കും കരംപിടിച്ചുയര്‍ത്തി. അതേ ജാതിക്കെതിരായ കലഹം മര്‍ദ്ദിതവര്‍ഗത്തെ സംഘടിപ്പിച്ച് കൊണ്ട് തെരുവിലണിനിരത്തി.

സവര്‍ണവിദ്യാര്‍ത്ഥികള്‍ ബെഞ്ചിലിരുന്ന് പഠിക്കുമ്പോള്‍ ക്ലാസില്‍ ഒരുമൂലയില്‍ ചാക്ക് വിരിച്ചിരുന്ന് പഠിക്കേണ്ടിയിരുന്ന അംബേദ്കര്‍ ചരിത്രത്തിലാദ്യമായി ഒരു വിദേശ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ഇന്ത്യക്കാരനായി. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ നിന്ന്. തങ്ങളുടെ മിടുക്കനായ വിദ്യാര്‍ത്ഥിയുടെ വെയ്റ്റിംഗ് ഫോര്‍ എ വിസ എന്ന ആത്മകഥാ സമാനമായ പുസ്തകം അവര്‍ പിന്നീട് പാഠപുസ്തകമാക്കി.

അംബേദ്കറുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക പോരാട്ടമായിരുന്നു മഹദ് സത്യാഗ്രഹം. ഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹത്തിന് മൂന്ന് വര്‍ഷം മുമ്പ്. മഹാരാഷ്ട്രയിലെ മഹദിലെ ചവാദര്‍ ചിറയില്‍ നിന്ന് സവര്‍ണ പ്രമാണിമാര്‍ വിലക്കിയ വെള്ളം കുടിച്ച് അംബേദ്കറും കൂട്ടരും ചരിത്രം സൃഷ്ടിച്ചു. ഞങ്ങള്‍ ഇവിടെ വെറുതെ വെള്ളം കുടിക്കാന്‍ മാത്രം വന്നതല്ല. എല്ലാ മനുഷ്യരേയും പോലെയാണ് ഞങ്ങളെന്ന് കാണിച്ച് കൊടുക്കാന്‍ വേണ്ടി തന്നെ വന്നതാണ് എന്നായിരുന്നു അംബേദ്കറുടെ പ്രഖ്യാപനം. കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ കണ്ടെത്താവുന്ന അനവധി പ്രഖ്യാപനങ്ങള്‍ പോലൊന്ന്.

വര്‍ത്തമാനത്തില്‍നിന്ന് ചരിത്രത്തിലേക്ക് ചൂണ്ടയിട്ട് ഒരു മതേതര ഭരണഘടനയുടെ ശില്‍പിയെയും മര്‍ദ്ദിത സമൂഹങ്ങളുടെ വിമോചന മൂലധനത്തെയും ബലമായി പിടിച്ചെടുക്കാന്‍ നോക്കുകയാണ് സംഘപരിവാരം. എന്നാലും അംബേദ്കര്‍ സഭയിലും തെരുവിലും നടത്തിയ കരുത്തുറ്റ പോരാട്ടചരിത്രം ഹിന്ദുത്വത്തിന്‍റെ പുതുസംഘാടനത്തില്‍ പുളിച്ചുതികട്ടിക്കൊണ്ടേയിരിക്കും എന്നുറപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News