21-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, വ്യാപാരം, ഊർജ്ജ സംരക്ഷണം, വികസനം എന്നീ വിഷയങ്ങളിൽ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടക്കുക.
ഉച്ചകോടിയിൽ പങ്കെടുക്കാൻ ദില്ലിയിൽ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
മോദി – പുട്ടിൻ കൂടിക്കാഴ്ചയ്‌ക്കു മുന്നോടിയായി പ്രതിരോധ മന്ത്രിമാരായ രാജ്നാഥ് സിംഗും സെർജി ഷോയ്ഗുവും വിദേശമന്ത്രിമാരായ ഡോ. എസ്. ജയശങ്കറും സെർജി ലാവ്‌റോവും രാവിലെ 11.30 ന് ചർച്ചകൾ നടത്തും.
തുടർന്ന് വൈകീട്ട് 5.30 ന് നരേന്ദ്ര മോദിയും വ്ലാഡിമർ പുട്ടിനും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പ്രതിരോധം, വ്യാപാരം, ഊർജം എന്നീ മേഖലകളിലെ ബന്ധം വിപുലീകരിക്കുന്നതിനുള്ള തീരുമാനങ്ങൾ ഉണ്ടായേക്കും.
10 കരാറുകളിലും ഇരുനേതാക്കളും ഒപ്പുവക്കും. എസ്-400 മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും പരസ്പരം സൈനിക ബേസുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി പ്രാബല്യത്തിൽ വരാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here