നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് ബീഹാർ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ. ലക്ഷങ്ങൾ വിലവരുന്ന പുകയില ഉല്പന്നങ്ങൾ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സ്കൂള്‍ കേന്ദ്രീകരിച്ചുള്ള വില്പനയ്ക്ക് ശ്രമിക്കവെയാണ് പ്രതികൾ കടവന്ത്ര പോലീസിൻ്റെ പിടിയിലായത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കടവന്ത്ര മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശിയായ അജിത്തിനെ പോലീസ് പിടികൂടിയത്.കമ്മട്ടിപ്പാടത്തെ ഒരു ലോഡ്ജിലും പുകയില ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചുവെച്ചിട്ടുണ്ടെന്ന് അജിത്ത് പോലീസിനോട് പറഞ്ഞു.
ഇതെത്തുടര്‍ന്ന് കമ്മട്ടിപ്പാടത്തെ ലോഡ്ജില്‍ നിന്നും ചാക്ക് കണക്കിന് ഹാന്‍സും മറ്റ് നിരോധിത ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.ഇതോടൊപ്പം അജിത്തിന്‍റെ കൂട്ടാളിയായ മണ്ഡു യാദവും പിടിയിലായി.സ്ക്കൂള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ലക്ഷങ്ങള്‍ വിലവരുന്ന ഉല്‍പ്പന്നങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്നും കടവന്ത്ര പോലീസ് ഇന്‍സ്പെക്ടര്‍ എം അന്‍വര്‍ പറഞ്ഞു.
ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കു വേണ്ടിയും ഇവര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.കൊച്ചിയിലെ ഒരു സ്വകാര്യ ഇലക്ട്രോണിക്ക് സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു അജിത്ത്.
മണ്ഡു യാദവ് എം ജി റോഡില്‍ മുറുക്കാന്‍ കട നടത്തിവരികയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം രഹസ്യമായാണ് ഇവര്‍ പുകയിലയുല്‍പ്പന്നങ്ങള്‍ കൊച്ചിയിലെത്തിച്ചിരുന്നത്.സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനായി കടവന്ത്ര പോലീസ് അന്വേഷണം തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here