യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുടെ രാഷ്ട്രീയ ബന്ധം മറച്ച് വച്ച് മാധ്യമങ്ങൾ

എറണാകുളം നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുടെ രാഷ്ട്രീയ ബന്ധം മറച്ച് വച്ച് മാധ്യമങ്ങൾ. അറസ്റ്റിലായ പ്രതി, ബി ജെ പി നേതാവാണെന്ന് വ്യക്തമായിട്ടും മിക്ക മാധ്യമങ്ങൾക്കും, അയാൾ  അയൽവാസിയായ യുവാവ് മാത്രമാണ് .

തിരുവല്ല പെരിങ്ങരയിലെ സി പി ഐ എം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിലും സംഘപരിവാറിനെ വെള്ളപൂശാൻ ചില മാധ്യമങ്ങൾ ശ്രമിച്ചിരുന്നു.  ചില മലയാള മാധ്യമങ്ങളുടെ സംഘപരിവാർ വിധേയത്വവും, ഇടത് വിരോധവും സമൂഹ മാധ്യമങ്ങളിൽ വിചാരണ ചെയ്യപ്പെടുകയാണ്.

ബി ജെ പി പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ ചില മാധ്യമങ്ങൾ നടത്തുന്ന ഒളിച്ചുകളി ഒരിക്കൽ കൂടി പുറത്തു വന്ന സംഭവമാണ് നായരമ്പലത്തെ യുവതിയുടെയും മകൻ്റെയും ദുരൂഹമരണം. മണിക്കുറുകൾക്കകം പ്രതി, അയൽവാസിയായ ബി ജെ പി നേതാവ് ദിലീപ്, പിടിയിലായി.

വിധവയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം മുഖ്യ വാർത്തയാക്കിയ മാധ്യമങ്ങൾ എന്നാൽ പ്രതിയുടെ രാഷ്ട്രീയം മറച്ചു വച്ചു. കർഷകമോർച്ച നേതാവായ ദിലീപ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായിരുന്നു. ഇതിനിടെ

കേസ് ഒഴിവാക്കാൻ ചില ബി ജെ പി നേതാക്കൾ ഇടപെട്ടിരുന്നുവെന്ന് മരിച്ച യുവതിയുടെ സഹോദരൻ തന്നെ മാധ്യമങ്ങളോട് പറഞ്ഞു. ഇത് മിക്ക മാധ്യമങ്ങളും മുക്കി.

തൻ്റെ രാഷ്ട്രീയസ്വാധീനം ചൂണ്ടിക്കാട്ടി പ്രതി , മരിച്ച അതുലിനെ ഭീഷണിപ്പെടുത്തുന്ന ടെലിഫോൺ സംഭാഷണം ഇതിനിടെ പുറത്തുവന്നു. ഇതും ചില മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചു. അയൽവാസികൾ തമ്മിലുള്ള തർക്കമായി സംഭവത്തെ ലഘൂകരിക്കാനായിരുന്നു മാധ്യമങ്ങൾക്ക് തിടുക്കം

തിരുവല്ല പെരിങ്ങരയിലെ സി പി ഐ എം ലോക്കൽ സെക്രട്ടറിയുടെ അരുംകൊലയിലും ആർ എസ് എസ്സിനെ വെള്ളപൂശാനായിരുന്നു ഇതേ മാധ്യമങ്ങൾ ശ്രമിച്ചത്. രാഷ്ട്രീയ കൊലപാതകമല്ലെന്ന്,  പ്രതികളെ കൊണ്ട്തന്നെ പറയിച്ച് വാർത്തയാക്കുന്ന മാധ്യമ കൗശലത്തിനും,  കേരളം സാക്ഷിയായി.

എന്നാൽ സമൂഹമാധ്യമങ്ങളിൽ ഈ മാധ്യമ അജണ്ട വിചാരണ ചെയ്യപ്പെടുകയാണ്. പ്രതിസ്ഥാനത്ത് ഇടതു പ്രവർത്തകൻ ആയിരുന്നുവെങ്കിൽ നായരമ്പലത്തെ ദുരൂഹ മരണങ്ങൾ എത്ര ദിവസത്തെ അന്തി ചർച്ചക്കുള്ള വിഭവമാകുമായിരുന്നു എന്നാണ്
സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News