ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു. കൊല്ലം ഭാരതീപുരം സ്വദേശി അനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മര്‍ദിച്ചതില്‍ മനംനൊന്താണ് അനി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.

കഴിഞ്ഞമാസം ഇരുപതിന് അനിയെ കെഎസ്ആര്‍ടിസി ബസില്‍ വച്ച് കണ്ടക്ടര്‍ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. കരള്‍ രോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മര്‍ദ്ദനം.

അനി ബസിന്റെ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നു. മദ്യപിച്ച് കിടക്കുകയാണെന്നാരോപിച്ച് കണ്ടക്ടര്‍ അനിയെ മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം. അനിയെ വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും നിരപരാധിയാണെന്ന് മനസിലാക്കിയതോടെ വിട്ടയച്ചു.

പുനലൂര്‍ കെ.എസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ക്കെതിരെ വട്ടപ്പാറ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതില്‍ അനി മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.

രണ്ട് ദിവസം മുന്‍പാണ് വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത് . തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആയിരുന്നു മരണം.

കണ്ടക്ടറെ അറസ്റ്റ് ചെയ്യണമെന്ന് അനിയുടെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു. അതേസമയം , സംഭവത്തെ കുറിച്ച് കെ.എസ്.ആര്‍.ടി.സി വിജിലന്‍സും ഡിപ്പോ തലത്തിലും അന്വേഷണം നടക്കുന്നുണ്ടെന്ന് പുനലൂര്‍ എ.ടി.ഒ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here