
കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി.
ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ കേസുകളാണ് പിന്‍വലിക്കുക.സംയുക്ത കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ചുള്ള അഞ്ചംഗ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കര്‍ഷകർ മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളില്‍ അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങളിലാണ് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയത്.
നേരത്തെ തന്നെ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും നടപടിയെടുത്ത ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു കര്‍ഷകര്‍. എന്നാൽ അതിർത്തികൾ അടച്ചു കൊണ്ടുള്ള സമരം അവസാനിപ്പിക്കാനാണ് കർഷക സംഘടനകൾ ആലോചിക്കുന്നത്.
അതേസമയം, മിനിമം താങ്ങുവിലയ്ക്ക് നിയമസാധുത നൽകുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സർക്കാർ അറിയിച്ച പ്രധാന നയംമാറ്റം. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരും കാർഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
കർഷകസമരത്തിൽ മരിച്ചവർക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകിയ പഞ്ചാബ് സർക്കാറിന്റെ മാതൃകയിൽ ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകൾ നഷ്ടപരിഹാരം നൽകണമെന്നത് തത്ത്വത്തിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here