”അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്” മരിക്കുന്നതിനു മുന്‍പ് പ്രദീപ് അമ്മയോട് ഫോണില്‍ സംസാരിച്ചത് ഇങ്ങനെയിരുന്നു. അത് തന്റെ മകന്റെ അവസാന ഫോണ്‍ കോള്‍ ആണെന്ന് ആ അമ്മയും കരുതിയിട്ടുണ്ടാകില്ല.
കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വ്യോമസേന അസിസ്റ്റന്റ് വാറണ്ട് ഓഫീസര്‍ പ്രദീപ് അറയ്ക്കല്‍ തൃശൂര്‍ പൊന്നൂക്കര സ്വദേശിയാണ്.
ഒരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞ് വിളിച്ച പ്രദീപിന്റെ അവസാന ഫോണ്‍ കോളിനെക്കുറിച്ച് ഓര്‍ക്കുകയാണ് കുടുംബം.
”അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്” മരിക്കുന്നതിനു മുന്‍പ് പ്രദീപ് അമ്മയോടു പറഞ്ഞ വാക്കുകളാണിത്.
ഏതാനും ദിവസം മുന്‍പാണ് പ്രദീപ് നാട്ടിലെത്തിയത്. മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സ ആവശ്യത്തിനുമായിട്ടാണ് പ്രദീപ് നാട്ടിലെത്തിയത്. ജോലിസ്ഥലത്ത് തിരിച്ചെത്തി വൈകാതെ തന്നെ പ്രദീപിനെ മരണം തട്ടിയെടുത്തു. തൃശൂരില്‍ നിന്നും തിരിച്ചെത്തി നാലാം ദിവസമായിരുന്നു അപകടം.
അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ 13 പേരുടെ ജീവനാണ് പൊലിഞ്ഞത്. റാവത്തിനോടുള്ള ആദരസൂചകമായി ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.കെ.ചൗധരി അപകടസ്ഥലം സന്ദര്‍ശിച്ചു. മൃതദേഹങ്ങള്‍ ഇന്നു ദില്ലിയിലെത്തിക്കും. കോയമ്പത്തൂരിനു സമീപം സൂലൂരില്‍ നിന്നു കൂനൂരിലെ വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലേക്ക് (ഡിഎസ്എസ്സി) പോവുകയായിരുന്നു ജനറല്‍ റാവത്തും സംഘവും. 11.47 നാണു പുറപ്പെട്ടത്. 12.20 നായിരുന്നു അപകടം.
അതേസമയം ഊട്ടി കൂനൂരിൽ ഹെലികോപ്ടർ തകർന്ന സംഭവത്തില്‍ ഹെലികോപ്ടറിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. സ്ഥലത്ത് പരിശോധന തുടരുകയാണ്. വ്യോമസേന ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേന മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാര ചടങ്ങുകൾ നാളെ നടക്കും.
ഇന്ന് വൈകിട്ടോടെ സൈനിക വിമാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ ദില്ലിയിൽ എത്തിക്കും. സൈനിക വിമനത്തിലാകും ദില്ലിയിൽ എത്തിക്കുക. നാളെ അദ്ദേഹത്തിന്റെ വീട്ടിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ആളുകളെ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കും.
തുടർന്ന് കാമരാജ് മാർഗിൽ നിന്ന് ദില്ലി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിലേക്ക് മൃതശരീരം കൊണ്ടുപോകും. എല്ലാ ബഹുമതികളും നൽകിയാകും സംസ്കാര ചടങ്ങുകൾ നടക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here