ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സൈനിക മേധാവി ബിപിൻ റാവത്തിന് അന്തിമോപചാരമർപ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പാലം സൈനിക വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ ബിപിൻ റാവത്തിൻ്റെ സംസ്കാര ചടങ്ങുകൾ ദില്ലി കാൻ്റ് ബ്രാർ സ്ക്വയർ ശ്മശാനത്തിൽ നടക്കും.
ഇന്നലെ വൈകീട്ട് എട്ട് മണിയോടെ ആണ് വ്യോമ സേനയുടെ പ്രത്യേക വിമാനമായ എഎൻ 32 ദില്ലിയിൽ എത്തിയത്. ബിപിൻ റാവത്ത് അടക്കം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച 13 പേരുടെയും മൃതദേഹം ഏറ്റുവാങ്ങാൻ പാലം സൈനിക വിമാനത്താവളം പൂർണ സജ്ജമായിരുന്നു. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി സഹമന്ത്രിമാർ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർക്ക് ഒപ്പം മൂന്ന് സേനാ വിഭാഗങ്ങളുടെ തലവന്മാരും പാലം വിമാനത്താവളത്തിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
രാവിലെ 8.30 മുതൽ ബിപിൻ റാവത്ത് അടക്കമുള്ള സൈനികരുടെ മൃതദേഹം പൊതുദർശനത്തിനായി വെയ്ക്കും. ലോക രാഷ്ട്രങ്ങളിൽ നിന്ന് ഉൾപ്പടെ അപകടത്തിൽ കൊല്ലപ്പെട്ട സൈനിക മേധാവിക്ക് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്.
ശ്രീലങ്കൻ സംയുക്ത സൈന്യാധിപൻ ഉൾപ്പടെയുള്ള ലോകരാഷ്ട്ര പ്രതിനിധികളും അന്തിമോപചാരം അർപ്പിക്കാൻ എത്തും. ദില്ലി കാൻ്റ് ബ്രാർ സ്ക്വയർ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ശാസ്ത്രീയ പരിശോധനാ ഫലം വരുന്നത് വരെ അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങൾ സൈനിക ആശുപത്രി മോർച്ചറിയിൽ ആണ് സൂക്ഷിക്കുക. മരിച്ച സൈനികരുടെ ബന്ധുക്കൾക്ക് ദില്ലിയിൽ എത്താൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here