വർഗീയമായി മാത്രം ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന മുസ്ലിംലീഗിന്‍റെ സാംസ്കാരിക പതനം കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ സാമൂഹികമായും സാംസ്കാരികമായും ബഹുദൂരം മുന്നോട്ട് സഞ്ചരിച്ച കേരളീയ മുസ്ലിം സമൂഹത്തിന്‍റെ മുഖം വികൃതമാക്കിയിരിക്കുകയാണെന്നും ഇതിനെതിരെ മുസ്ലീംങ്ങളിൽ നിന്ന് തന്നെ പ്രതികരണമുയരണമെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
സമുദായത്തിൽ ഒറ്റപ്പെട്ട ലീഗിൽ നിന്ന് ഇനിയും അത്യന്തം അപകടകരമായ വാക്കും പ്രവൃത്തിയും ഉണ്ടാവുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. മുഴുവൻ നേതാക്കളെയും അണിനിരത്തി, വഖഫ് സംരക്ഷണ റാലിയുടെ പേരിൽ കോഴിക്കോട് കടപ്പുറത്ത് അരങ്ങേറിയ വൃത്തികെട്ട നാടകങ്ങളും തെറിയഭിഷേകങ്ങളും ആ പാർട്ടി ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നതിന്‍റെ ദൃഷ്ടാന്തമാണ്.
അധികാരം നഷ്ടപ്പെട്ട ലീഗിന് കൊവിഡ് കാലഘട്ടത്തിൽ അപകടകരമായ ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റിയാസ് അടക്കമുള്ള നേതാക്കൾക്കും എതിരെ നടത്തിയ വംശീയവും വർഗീയവുമായ പരാമർശങ്ങൾ അധികാരം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിച്ച ഒരു പാർട്ടിയുടെ ഒടുക്കത്തെ പിടച്ചിലാണ്.
സംഘ്പരിവാറിന് വളർന്നു പന്തലിക്കാനുള്ള വിഷ വിത്തുകളാണ് കടപ്പുറത്ത് വിതച്ചിരിക്കുന്നത്. ഇത് നോക്കി നിന്നാൽ നമ്മുടെ നാടിന്‍റെ വിലപ്പെട്ട പൈതൃകങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് മറ്റൊരു ഗുജറാത്തായി മാറും.
ഇതിനെതിരെ കോൺഗ്രസിനും മറ്റു യു.ഡി.എഫ് സഖ്യകക്ഷികൾക്കും എന്താണ് പറയാനുള്ളത്? ലീഗിന്‍റെ വഴിവിട്ട പോക്കിനെതിരെ മതനിരപേക്ഷ ശക്തികളും മുസ്ലിം നേതൃത്വവും ഒരുമിച്ച് മുന്നോട്ടുവരണമെന്ന് കാസിം ഇരിക്കുർ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here