ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ മൃതദേഹം പൊന്നൂക്കരയിലെ വീട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രദീപിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി നൂറുകണക്കിനാളുകളാണ് എത്തി ചേര്‍ന്നിരുന്നത്.
പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്കൂളിൽ ഒരു മണിക്കൂറോളം നീണ്ട പൊതുദർശനം അവസാനിച്ച ശേഷമാണ് പ്രദീപിന്റെ ശരീരം വീട്ടിലേക്ക് കൊണ്ടു വന്നത്. ധീര ജവാന് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് പുത്തൂരിലെ സ്കൂളിലെത്തിയത്. തിരക്ക് നിയന്ത്രിക്കാൻ അധികൃതർക്ക് വളരെ പാടുപെടേണ്ടി വന്നു.
ദില്ലിയിൽ നിന്നും 11 മണിയോടെ സൂലൂർ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. വാളയാർ അതിർത്തിയിൽ നാല് മന്ത്രിമാർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി വി മുരളീധരനും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
സേനാ ഉദ്യോഗസ്ഥരും വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു. വഴിനീളെ നാട്ടുകാർ പ്രദീപിന് ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിൽക്കുകയായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി കെ രാധാകൃഷ്ണൻ, വി എം സുധീരൻ, മന്ത്രി കെ രാജൻ, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിവർ പുത്തൂരിലെ സ്കൂളിലെത്തി ആദരാഞ്ജലി പ്രദീപിന് അർപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here