ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ വെടിഞ്ഞ ധീര സേനാനിയായ അച്ഛന് തല ഉയർത്തിപ്പിടിച്ച് യാത്രാമൊഴിയേകിയ മകൾ സംഘപരിവാറുകാരുടെ ദുഷ്‌പ്രചാരണം സഹിക്ക വയ്യാതെ സ്വന്തം ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. വീരമൃത്യു വരിച്ച ബ്രിഗേഡിയർ എൽ എസ് ലിഡ്ഡറിന്റെ പതിനേഴുകാരിയായ മകൾ ആഷ്‌നയെയാണ് അച്ഛന്റെ ചിത കത്തിത്തീരും മുമ്പേ ബിജെപി അനുകൂലികളായ സൈബർ വെട്ടുകിളികൾ ആക്രമിച്ചത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടികളെ വിമർശിച്ച് മുമ്പ് ആഷ്‌ന ട്വിറ്ററിലൂടെ നടത്തിയ പരാമർശം കുത്തിപ്പൊക്കിയാണ് സൈബർ ആക്രമണമുണ്ടായത്. ബലാത്സംഗ ഭീഷണിയും തെറിവിളിയും ഉണ്ടായി.
ട്രോളുകൾ അസഹനീയമായതോടെ പെൺകുട്ടി ട്വിറ്റർ അക്കൗണ്ട് തൽക്കാലത്തേക്ക് മരവിപ്പിച്ചു. എൻഡിടിവി മാധ്യമപ്രവർത്തകൻ അരവിന്ദ് ഗുണശേഖറാണ് ഇക്കാര്യം ആദ്യം പുറത്തുകൊണ്ടുവന്നത്. പിന്നാലെ ആഷ്‌നയ്‌ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.
സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ആഷ്‌നയുടെ ആദ്യ കവിതാ സമാഹരം മാസങ്ങൾക്കുമുമ്പ് പുറത്തിറങ്ങി. അച്ഛന്റെ സംസ്‌കാരച്ചടങ്ങിനുശേഷം വാർത്താ ഏജൻസിയോട് ആഷ്‌ന പറഞ്ഞ ധീരമായ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പതിനായിരങ്ങളാണ് ഏറ്റെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here