
അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രം പുഷ്പയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രീ റിലീസ് പാര്‍ട്ടിക്കെതിരെയാണ് കേസ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പരിപാടി നടത്തിയെന്നതാണ് കേസിന് കാരണം.
5000 പേര്‍ക്ക് അനുമതി നല്‍കിയിരുന്നിടത്ത് 15000 പേരെയാണ് പ്രവേശിപ്പിച്ചത്. ഹൈദരാബാദ് പൊലീസ് ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് ഹൈദരാബാദ് പൊലീസാണ് കേസെടുത്തത്. നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നിവര്‍ക്കെതിരെയാണ് കേസ്.
അതേസമയം അല്ലു അർജുനും ഫഹദ് ഫാസിലും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പ ഡിസംബർ 17ന് റിലീസ് ചെയ്യുകയാണ്. എന്നാൽ, ഇപ്പോഴിതാ ചിത്രം റിലീസിന് മുൻപ് തന്നെ 250 കോടി നേടിയിരിക്കുകയാണ്.
ഒടിടി ഡിജിറ്റല്‍ റൈറ്റ്‌സുകളിലൂടെ മാത്രമാണ് ചിത്രത്തിന് 250 കോടി ലഭിച്ചത്. മലയാളികളുടെ പ്രിയതാരം ഫഹദിന്റെ കന്നി തെലുങ്ക് സംരംഭം കൂടിയാണ് പുഷ്പ.രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.
കൊവിഡ് തരംഗത്തിനിടയിലും റെക്കോർഡ് തുകയാണ് പ്രീറിലീസ് ബിസിനസിലൂടെ പുഷ്പ നേടുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.
മൊട്ടയടിച്ച ലുക്കിൽ ഗംഭീരമേക്കോവറിലാണ് താരത്തെ കാണാനാകുക.തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here