ദിവസങ്ങൾക്കിടെ 15 വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാൻ വയനാട്ടിൽ ഊർജിത ശ്രമം. കുറുക്കൻ മൂലയിൽ കടുവയ്ക്കായുള്ള തിരച്ചിലിന് കുങ്കിയ്യാനകളെ എത്തിക്കും.കഴിഞ്ഞ ദിവസവും കടുവ ആടിനെ കൊന്നു തിന്നിരുന്നു. കൂടുകൾ സ്ഥാപിച്ചെങ്കിലും കടുവ ഇതുവരെ അകപെട്ടിട്ടില്ല.
കുറുക്കൻ മൂലയെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തി കടുവയുടെ സന്നിദ്ധ്യം തുടരുകയാണ്. അഞ്ച് കൂടുകൾ സ്ഥാപിച്ച് വനംവകുപ്പ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.പശുക്കൾ ഉൾപ്പടെ 15 വളർത്തു മൃഗങ്ങളെയാണ് ഇതുവരെ കടുവ ആക്രമിച്ചത്.കുട്ടികൾക്ക് സ്കൂളിൽ പോവാൻ പോലും കഴിയാത്ത സാഹചര്യമാണ് ഇവിടെയിപ്പോള്‍.
കടുവയെ മയക്കുവെടിവയ്ക്കാൻ വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും പ്രദേശത്തുണ്ട്.കുറുക്കൻ മൂലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുത്തങ്ങ വന്യജീവി സങ്കേതത്തിൽ പ്രത്യേക പരിശീലനം നേടിയ രണ്ട് കുങ്കി ആനകളെയാണ് തിരച്ചിലിന് എത്തിക്കുന്നത്. പരിസരത്തെ കാടുകൾ ഇളക്കി കടുവയെ പുറത്ത് ചാടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.
ഡ്രോണുകൾ ഉപയോഗിച്ചും നീരീക്ഷണം നടത്തും.കുറുക്കൻ മൂലയിലും പരിസരത്തും വനപാലകർ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് ഉൾക്കാടുകളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.പിടികൂടാൻ എല്ലാ ശ്രമങ്ങളും നടക്കുമ്പോഴും കടുവയുടെ ആക്രമണങ്ങൾ തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരുക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here