സര്‍ക്കാര്‍ വാക്ക് പാലിച്ചു; 307 എന്‍എജെആര്‍മാരെ നിയമിച്ചു; മന്ത്രി വീണാ ജോര്‍ജ്

സർക്കാർ മെഡിക്കൽ കോളേജുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ 307 നോൺ അക്കാഡമിക് റസിഡൻസ്മാരെ (എൻഎജെആർ) നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം 50, ആലപ്പുഴ 61, കോഴിക്കോട് 50, കോട്ടയം 56, തൃശൂർ 50, കണ്ണൂർ 33, എറണാകുളം 7 എന്നിങ്ങനെയാണ് മെഡിക്കൽ കോളേജുകളിൽ എൻഎജെആർമാരെ നിയമിച്ചത്.

നിയമിച്ചവർ ഉടൻതന്നെ ജോലിയിൽ പ്രവേശിച്ചു തുടങ്ങി. എല്ലാ മെഡിക്കൽ കോളേജുകളിലും ഇന്റർവ്യൂന് ജൂനിയർ ഡോക്ടർമാരുടെ തിരക്കായിരുന്നു. തിരുവനന്തപുരം 50, ആലപ്പുഴ 61, കോഴിക്കോട് 72, കോട്ടയം 75, തൃശൂർ 72, കണ്ണൂർ 36, എറണാകുളം 7, എന്നിങ്ങനെ 373 എൻഎജെആർമാരെ 45,000 രൂപ വേതനത്തിൽ അതത് മെഡിക്കൽ കോളേജുകൾക്ക് നിയമിക്കാനാണ് അനുമതി നൽകിയത്. ബാക്കിയുള്ളവരെ ഉടൻ തന്നെ നിയമിക്കാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

ഡിസംബർ ഏഴിന്റെ ചർച്ചയിൽ പിജി വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു എൻഎജെആർമാരെ നിയമിക്കണമെന്നത്. അടിയന്തരമായി സർക്കാർ ഇടപെടുകയും രണ്ട് ദിവസത്തിനകം ഡിസംബർ 9ന് ഇവരെ നിയമിക്കാൻ അനുമതി നൽകി ഉത്തരവ് ഇറക്കുകയും ചെയ്തു.

ഈ ഉത്തരവിൽ വ്യക്തതയില്ലായെന്നും, എന്ന് നിയമിക്കുമെന്ന് അറിയില്ലായെന്നും പറഞ്ഞാണ് പുതിയ ആൾക്കാർ സമരവുമായി മുന്നോട്ട് പോയത്. എന്നാൽ കൃത്യമായ വ്യക്തത വരുത്തിയാണ് ഇത്രയും കുറഞ്ഞനാൾ കൊണ്ട് അപേക്ഷ വിളിച്ച് ഇത്രയും പേരെ അടിയന്തരമായി നിയമിച്ചത്.

എസ്ഇബിസി, ഇഡബ്ല്യുഎസ് സംവരണ വ്യവസ്ഥകളിന്മേലുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് പിജി പ്രവേശനം വൈകുന്നത്. അതിൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. അതിനാലാണ് ഒന്നാം വർഷ പിജി പ്രവേശനം നടക്കുന്നത് വരെ എൻഎജെആർമാരെ നിയമിച്ചത്. സമരക്കാർ ഉന്നയിച്ച പ്രധാന ആവശ്യം പരിഹരിച്ച സ്ഥിതിക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്നും പിൻമാറണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News