വയനാട് കുറുക്കൻ മൂലയിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു. പ്രദേശത്ത് കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും കടുവ ഇതുവരെ അകപ്പെട്ടിട്ടില്ല.മയക്ക് വെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
അതേസമയം, വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞെന്ന് കരുതുന്ന കടുവയുടെ ചിത്രം പ്രചരിക്കുന്നുണ്ട്.ഇതിൽ കഴുത്തിന് ചുറ്റും ആഴത്തില്‍ മുറിപ്പാട് ദൃശ്യമാണ്. കെണിയിലോ മറ്റോ അകപ്പെട്ട ശേഷം രക്ഷപ്പെട്ട കടുവയാണിതെന്നാണ് കരുതുന്നത്.എന്നാൽ വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കടുവാപ്പേടി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് സംരക്ഷണം നൽകാനും തീരുമാനിച്ചിട്ടുണ്ട്. സ്കൂളിൽ പോകാൻ കുട്ടികൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തും. പാൽ പത്ര വിതരണ സമയത്തും പൊലീസും വനംവകുപ്പും സുരക്ഷയൊരുക്കും. കുറുക്കൻമൂലയിൽ വൈദ്യുതി ബന്ധം തടസപ്പെടുത്തരുതെന്ന് കെഎസ്ഇബിക്കും നിർദേശം നൽകിയിട്ടുണ്ട്.
രാത്രി സമയത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ കാട് കയറിക്കടക്കുന്ന സ്ഥലങ്ങൾ വെട്ടിതെളിക്കാൻ റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. 14 ദിവസത്തിനിടെ 10 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here