അനീഷിന്റെ മൃതദേഹം മന്ത്രി റോഷി അഗസ്റ്റിന്‍ നെടുമ്പാശ്ശേരിയില്‍ ഏറ്റുവാങ്ങി

കശ്മീരിലെ ബാരമുള്ളയില്‍ ഡ്യൂട്ടിക്കിടെ ഉണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്‍ അനീഷ് ജോസഫിന്റെ മൃതദേഹം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഏറ്റുവാങ്ങി. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ചാണ് വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മന്ത്രി ഏറ്റുവാങ്ങിയത്. ഇവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സൈനിക വാഹനത്തില്‍ മൃതദേഹം ജന്മനാടായ ഇടുക്കി കൊച്ചു കാമാക്ഷിയിലേക്ക് കൊണ്ടുപോയി.

ഇടുക്കി കൊച്ചുകാമാക്ഷി വടതലക്കുന്നേല്‍ കുടുംബാംഗമാണ് അദ്ദേഹം. ബിഎസ്എഫ് 63 ബറ്റാലിയന്‍ അംഗമായ അനീഷ് കരസേനയോടൊപ്പം അതിര്‍ത്തിയിലെ സംയുക്ത നിരീക്ഷണ ഡ്യൂട്ടിക്കായാണ് കശ്മീരില്‍ എത്തിയത്. 20 വര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം ഈ മാസം അവസാനം വിരമിക്കാനിരിക്കെയാണ് ദുരന്തം. 15 അടിയോളം ഉയരത്തില്‍ സ്ഥാപിച്ച ഒറ്റയാള്‍ ടെന്റില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് അപകടം.

മേലേ കുപ്പച്ചാംപടി വടുതലക്കുന്നേല്‍ പരേതനായ ജോസഫ് ഈപ്പന്റെയും അമ്മിണിയുടെയും ഇളയ മകനാണ് അനീഷ്. ഭാര്യ സീന ഏബ്രഹാം ഗുജറാത്തില്‍ ബിഎസ്എഫ് ഗാന്ധിനഗര്‍ റെജിമെന്റിലാണ്. ബെംഗളൂരുവില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ എലന മരിയ അനീഷ്, ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അലോണ മരിയ അനീഷ് എന്നിവരാണ് മക്കള്‍. സംസ്‌കാരം കൊച്ചുകാമാക്ഷി സ്‌നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും. ജോളി, ഷേര്‍ളി, റെജി (സെന്റ് ആന്റണീസ് ഗ്യാസ് ഏജന്‍സി അടിമാലി), ആന്റോ എന്നിവരാണ് അനീഷിന്റെ സഹോദരങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel