സഹകരണ ബാങ്ക് വിഷയത്തിൽ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കും: മന്ത്രി വി.എന്‍ വാസവന്‍

സഹകരണ ബാങ്ക് വിഷയത്തിലെ ആര്‍.ബി.ഐ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍. ന്യൂഡല്‍ഹി കേരള ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.ബി.ഐയെ കേന്ദ്ര സര്‍ക്കാര്‍ കരുവാക്കുകയാണ്. ആർ ബി ഐ ലൈസൻസ് ഇല്ലാത്ത സഹകരണ ബാങ്കുകൾ ബാങ്ക്, ബാങ്കിംഗ്, ബാങ്കര്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കരുതെന്ന ആര്‍.ബി. ഐ. പരസ്യം തെറ്റിദ്ധാരണ പരത്തുന്നു.

സർവ്വീസ് സഹകരണ ബാങ്കുകൾ ബാങ്കിംഗ് ജോലികൾ മാത്രമല്ല ചെയ്യുന്നത്. സാധാരണക്കാരുടെ ജീവിതത്തിൽ നിരന്തരം ഇടപെട്ടു കൊണ്ട് നീതി സ്റ്റോർ, വളം തുടങ്ങിയ ഉത്പ്പന്നങ്ങളുടെ വിതരണം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇപ്രകാരമുള്ള സഹകരണ സ്ഥാപനങ്ങൾക്ക് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആർ.ബി.ഐ അധികാരപ്പെടുത്തിയിട്ടില്ലെന്ന് “പൊതുജനങ്ങളെ” അറിയിക്കുന്നു എന്ന് പരസ്യത്തിൽ പറയുന്നതും .

തെറ്റിദ്ധാരണാജനകമാണ്. സർവ്വീസ് സഹകരണ ബാങ്കുകൾ നിക്ഷേപം സ്വീകരിക്കുന്നത് അംഗങ്ങളിൽ നിന്നാണ്. വായ്പ നൽകുന്നതും അംഗങ്ങൾക്കാണ്. സഹകരണം എന്നത് സ്റ്റേറ്റ് സബ്ജക്ട് ആയിരിക്കെ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ആർ ബി ഐ യെ കരുവാക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആഗോള റാങ്കിങ്ങിൽ ഇന്ത്യക്ക് അഭിമാനകരമായ നിലയുറപ്പിക്കാൻ കഴിഞ്ഞത് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലൂടെയാണ്.

വ്യവസായ ഉപഭോക്തൃസേവന മേഖലയില്‍ ഏറ്റവും ഉയര്‍ന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനമായി 2021-ലെ വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടര്‍ റാങ്ക് ചെയ്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS)യെ ആണ്.

സാര്‍വത്രിക ആരോഗ്യ പരിരക്ഷാദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ആരോഗ്യ പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) മാതൃകാപരമായി സേവന സന്നദ്ധതയോടെ നടപ്പാക്കിയതിന് ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇംപ്ലിമെന്റേഷന്‍ ഓഫ് ബസ്റ്റ് പ്രാക്ടീസസ് കോംപറ്റീഷന്‍ അവാര്‍ഡ് ഈ വർഷം ലഭിച്ചത് കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിക്കാണ്. ഇത്തരത്തിലുള സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ.

കേരളത്തിന്റെ അഭിമാനമുയര്‍ത്തി യുഎല്‍സിസിഎസ്
ലോകറാങ്കിങ്ങില്‍ രണ്ടാമത്

ഇന്ത്യയുടെ അഭിമാനമുയര്‍ത്തിക്കൊണ്ട് കേരളത്തിലെ ഒരു പ്രാഥമികസഹകരണസംഘം ആഗോള റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. വ്യവസായ ഉപഭോക്തൃസേവന മേഖലയില്‍ ഏറ്റവും ഉയര്‍ന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനമായി 2021-ലെ വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടര്‍ റാങ്ക് ചെയ്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS)യെ ആണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് യുഎല്‍സിസി ഈ സ്ഥാനം നേടുന്നത്.

ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം സ്പെയിനിലെ കോര്‍പ്പറേഷന്‍ മോണ്‍ട്രാഗോണ്‍ എന്ന തൊഴിലാളി സംഘത്തിനാണ്. മൂന്നുമുതലുള്ള സ്ഥാനങ്ങള്‍ ഇറ്റലി, അമേരിക്ക, ജപ്പാന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ്. ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ്സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും (Euricse) ചേര്‍ന്നു വര്‍ഷംതോറും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടര്‍. വിപുലമായ വസ്തുതാശേഖരം പരിശോധിച്ചു ലോകത്തെ സഹകരണസമ്പദ്ഘടന വിശകലനം ചെയ്തു തയ്യാറാക്കുന്ന അതിന്റെ 2021-ലെ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് 2019-ലെ റിസള്‍ട്ടുകളും റാങ്കിങ്ങുമാണ്.

ഏറ്റവും മികച്ച 300 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതില്‍ ഇന്‍ഡ്യയില്‍നിന്ന് ഊരാളുങ്കല്‍ സൊസൈറ്റിയെക്കൂടാതെ മൂന്നു സ്ഥാപനങ്ങള്‍കൂടിയേ ഉള്ളൂ. ഇന്‍ഡ്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോപ്പറേറ്റീവ് ലിമിറ്റഡ് (IFFCO), ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിങ് സൊസൈറ്റി, വളം നിര്‍മ്മാതാക്കളായ ക്രിഭ്‌കോ (Kribhco) എന്നിവയാണവ.

വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിയെ 2019-ല്‍ ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സ് അംഗത്വം നല്‍കി ആദരിച്ചിരുന്നു. ആ ആഗോളസമിതിയില്‍ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമികസഹകരണ സംഘമാണ് യുഎല്‍സിസിഎസ്. മാതൃകാസഹകരണസംഘമായി പ്രഖ്യാപിച്ച് യുണെസ്‌കോ യുഎല്‍സിസിഎസിനെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍തന്നെ ഭരണം നടത്തുന്ന സ്ഥാപനം എന്ന സവിശേഷതയുമുണ്ട്.
തിളക്കമാര്‍ന്ന നേട്ടത്തിന് സംസ്ഥാന സഹകരണമന്ത്രി വി എന്‍ വാസവന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ അനുമോദിച്ചു.

ഈ നേട്ടം സഹകരണപ്രസ്ഥാനങ്ങളെ പരിപോഷിപ്പിക്കുന്ന കേരളത്തിലെ അന്തരീക്ഷത്തിന്റെ സാക്ഷ്യപത്രമാണെന്ന് പറഞ്ഞു. പാവപ്പെട്ട തൊഴിലാളികളെയും സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെയും പുരോഗതിയിലെത്തിക്കാന്‍ ശ്രമിക്കുക്കയും ശാക്തീകരിക്കുകയും ചെയ്യുന്നതില്‍ സഹകരണമേഖലയ്ക്കുള്ള പങ്ക് ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് ഈ ആഗോള അംഗീകാരം.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുതിയതരം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ അവര്‍ നടത്തുന്ന മുന്‍കൈകള്‍ വിജ്ഞാനസമ്പദ്ഘടന കെട്ടിപ്പടുക്കുന്നതില്‍ മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളീയ നവോത്ഥാന നായകരില്‍ പ്രമുഖനായ വാഗ്ഭടാനദഗുരുവിന്റെ മുന്‍കൈയില്‍ 1925-ല്‍ 14 അംഗങ്ങള്‍ ചേര്‍ന്ന് ആറണ(37 പൈസ)യുടെ പ്രാരംഭമുതല്‍മുടക്കില്‍ ആരംഭിച്ച ‘ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം’ ആണ് ഇന്ന് ഇന്ത്യന്‍ സഹകരണമേഖലയുടെ അഭിമാനം ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.

ജനങ്ങള്‍ക്കു തൊഴിലും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുക എന്ന അടിസ്ഥാനദൗത്യം നിര്‍വ്വഹിച്ചുവരുന്ന ഈ സൊസൈറ്റി നിര്‍മ്മാണമേഖലയില്‍ 13,000 തൊഴിലാളികള്‍ക്കും ആയിരം എന്‍ജിനീയര്‍മാര്‍ക്കും ആയിരം സാങ്കേതികവിദഗ്ദ്ധര്‍ക്കും ഐറ്റി മേഖലയില്‍ 2000 പ്രൊഫഷണലുകള്‍ക്കും കരകൗശലമേഖലയില്‍ ആയിരത്തില്‍പ്പരം പേര്‍ക്കും സ്ഥിരമായി തൊഴില്‍ നല്‍കുന്നു.
ടൂറിസം, നൈപുണ്യവികസനം, വിദ്യാഭ്യാസം, കാര്‍ഷിക-ക്ഷീരോത്പാദനവും സംസ്‌ക്കരണവും, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലേക്കുള്ള വൈവിദ്ധ്യവത്ക്കരണത്തിന്റെ പാതയിലാണു സൊസൈറ്റി. തൊഴിലാളിക്ഷേമം, സാമൂഹികക്ഷേമം എന്നിവയിലും ലോകത്തിനാകെ മാതൃകയായി സൊസൈറ്റി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സൊസൈറ്റിയുടെ വെബ്‌സൈറ്റ്: https://ulccsltd.com

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here