പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊച്ചിയിൽ പിടിയില്‍. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‍തത്. തമിഴ്നാട്ടിലും കേരളത്തിലുമായി 100ലേറെ പവന്‍ മോഷ്ടിച്ച കേസുകളില്‍ പ്രതിയാണ്.
സ്കൂട്ടറിൽ കറുത്ത കോട്ടും ഹെല്‍മറ്റും ധരിച്ചെത്തിയാണ് പ്രതി മോഷണം നടത്തിയിരുന്നത്. ഈ മാസം അഞ്ചിന് പാലാരിവട്ടം സൗത്ത് ജനത റോഡിൽ വെച്ച് ഇയാൾ രണ്ടര പവന്റെ മാല മോഷ്ടിച്ചിരുന്നു. അന്നുതന്നെ കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 3 പവന്റെ മാലയും മോഷ്ടിച്ചു. ഈ പരാതികളിൽ നടത്തിയ അന്വേഷണത്തിലാണ് ആലുവയിൽ നിന്ന് പ്രതിയെ പിടികൂടിയത്.
ഇയാൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. കറുത്ത വസ്ത്രങ്ങൾ ആയതിനാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആളെ വ്യക്തമായിരുന്നില്ല. സഹോദരന്റെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ചാണ് ഇയാൾ മോഷ്ടിച്ച സ്വർണം വില്പന നടത്തിയിരുന്നത്. തൃശൂർ, പാലക്കാട്, കോഴിക്കോട്, എന്നിവിടങ്ങളിലും ഇയാൾ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി നൂറിലേറെ പവൻ സ്വർണം മോഷ്ടിച്ചിട്ടുണ്ട്. ഇവിടെ എട്ട് മാസം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് വീണ്ടും മോഷണം നടത്തിയിരുന്നത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here