പൊലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പദ്ധതി നിലവിൽ വരുന്നതോടെ സൈബർ കുറ്റകൃത്യങ്ങൾ കുറക്കാനാകുമെന്നും ഓണ്‍ലൈൻ തട്ടിപ്പ് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് സൈബര്‍ഡോം വിഭാഗം തിരുവനന്തപുരത്ത് സംഘടിപ്പിച്ച രണ്ടു ദിവസത്തെ ഹാക്കത്തോണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കേരള പൊലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.ഈ ഡിവിഷന്‍ നിലവില്‍ വരുന്നതോടെ സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയ്ക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിനും കൃഷിയിടത്തിലെ ആവശ്യത്തിനും വിവിധ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്കും ആധുനിക ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. എന്നാല്‍ സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളിലും വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്.
മയക്കുമരുന്ന്, ആയുധങ്ങള്‍ എന്നിവ കടത്താന്‍ ഡ്രോണ്‍ വ്യാപകമായി ഉപയോഗിക്കുന്നു. കേരള പൊലീസ് സൈബർ രംഗത്ത് മികച്ച രീതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
ഡ്രോണുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനു പൊലീസ് സേന സ്വന്തം നിലക്ക് പര്യാപ്തമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രോണ്‍ സാങ്കേതികവിദ്യ പഠിക്കാനും മനസ്സിലാക്കാനും സ്വന്തം നിലയില്‍ വികസിപ്പിക്കാനും ഡ്രോണ്‍ ഫോറന്‍സിക് ലബോറട്ടറി സംവിധാനങ്ങള്‍ കേരള പൊലീസ് ഏര്‍പ്പെടുത്തിയത്.
ഇതിന് ആവശ്യമായ സാങ്കേതികവിദ്യ വളര്‍ത്തിയെടുക്കാനാണ് ഹാക്കത്തോണ്‍ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം വിവിധ തരം ഡ്രോണുകള്‍ ഉള്‍പ്പെടുത്തി വര്‍ണാഭമായ എയര്‍ഷോ സംഘടിപ്പിച്ചിരുന്നു.
വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍, ഡ്രോണ്‍ സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. നാളെ നടക്കുന്ന സമാപന ചടങ്ങിൽ മന്ത്രി ആന്‍റണി രാജു മുഖ്യാതിഥി ആയിരിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here