ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന എ ഐ സി സി നിലപാടാണോ എന്ന് വ്യക്തമാക്കണമെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി പി ഐ(എം) എറണാകുളം ജില്ലാ സമ്മേളനത്തിൻ്റെ സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
ആർ എസ് എസിൻ്റെ പ്രത്യയശാസ്ത്രമാണ് കോൺഗ്രസിനെ നയിക്കുന്നത്. അതേസമയം മുസ്ലീം വികാരം ആളിക്കത്തിക്കുന്ന ലീഗ് പിന്തുടരുന്നത് ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുൽ ഗാന്ധി ജയ്പൂരിലെ പ്രസംഗത്തിൽ പറഞ്ഞത് ബോധപൂർവ്വമാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഹിന്ദുക്കൾക്കു വേണ്ടി നിൽക്കണമെന്നും കോൺഗ്രസ് മുക്ത ഇന്ത്യയല്ല ലക്ഷ്യമെന്നും ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് നേരത്തെ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസംഗവുമായി ഇതിന് ബന്ധമുണ്ട്. അതിനാൽ എ ഐ സി സി നിലപാടാണോ രാഹുൽ ഗാന്ധി പറഞ്ഞതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിക്കലായിരുന്നു ലീഗിൻ്റെ കോഴിക്കോട്ടെ സമ്മേളന ലക്ഷ്യം. മുസ്ലീം വികാരം ആളിക്കത്തിക്കുന്ന ലീഗ് പിന്തുടരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണെന്നും കോടിയേരി പറഞ്ഞു.
തോൽപ്പിക്കാൻ പറ്റാത്ത പാർട്ടിയല്ല ബി ജെ പിയെന്നും ബി ജെ പി സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ പോരാട്ടം തുടരണമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
മൂന്നു ദിവസങ്ങളിലായി നടന്ന സി പി ഐ (എം) എറണാകുളം ജില്ലാ സമ്മേളനത്തിൻ്റെ സമാപന പൊതുയോഗത്തിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായിരുന്നു. ജില്ലയിലെ മുതിർന്ന നേതാക്കളെ സമാപന സമ്മേളനത്തിൽ കോടിയേരി ആദരിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി രാജീവ് മറ്റ് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ നേതാക്കളും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here