എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍; മന്ത്രി വീണാ ജോര്‍ജ്

എറണാകുളം ജനറൽ ആശുപത്രിയ്ക്ക് പ്രത്യേക പ്രവർത്തന മോഡൽ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് തുടക്കം മാത്രമാണ്. മികച്ച സ്‌പെഷ്യാലിറ്റി ചികിത്സ നൽകുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച് സർക്കാരിന് പ്രൊപ്പോസൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

കാർഡിയോളജി ഓപ്പറേഷൻ തീയറ്റർ സൗകര്യം 24 മണിക്കൂറും ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ആരോഗ്യ വകുപ്പ് ഡയറക്ടറുമായി ആലോചിച്ചു. ജനറൽ ആശുപത്രിയിലെ വികസന പ്രവർത്തനങ്ങളും സ്‌പെഷ്യലിറ്റി സംവിധാനങ്ങളും മന്ത്രി ചർച്ച ചെയ്തു. ഹൃദയ ശസ്ത്രക്രിയ നടത്തിയ ടീം അംഗങ്ങളെ മന്ത്രി നേരിൽ കണ്ട് അഭിനന്ദിച്ചു.

വലിയൊരു ചുവടുവയ്പ്പാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് ജില്ലാതല സർക്കാർ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ പൂർത്തിയായിട്ടുണ്ട്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.

സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ എല്ലാ ജില്ലകളിലും എല്ലാവർക്കും ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കിഫ്ബിയിലൂടെ നിർമ്മിക്കപ്പെട്ട ഈ ആശുപത്രിയിലെ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ അതിനോടനുബന്ധിച്ച് ഓപ്പറേഷൻ തീയറ്ററും ആവശ്യമായ ഉപകരണങ്ങളും ഉൾപ്പെടയുള്ളവ സജ്ജമാക്കിയാണ് ഇത് സാധ്യമാക്കിയത്.

കോട്ടയം മെഡിക്കൽ കോളേജ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെയും ജനറലാശുപത്രിയിലെ മറ്റ് ടീമിന്റേയും കഠിനാധ്വാനത്തിലൂടെയാണ് ഇത് സാധ്യമായത്. കേരളത്തിന്റേയും രാജ്യത്തിന്റേയും ആരോഗ്യ മേഖലയിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് ഹൃദയ ശസ്ത്രക്രിയ നടന്നത്. ഇതിൽ അഭിമാനവും സന്തോഷവുമുണ്ട്. പ്രത്യേകമായി ഈ ടീമിനെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here