കൊവിഡ് വകഭേദമായ ഒമൈക്രോൺ ഡെൽറ്റയേക്കാൾ വ്യാപന ശേഷിയുള്ളതാണെന്നും ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോകത്തെ മൊത്തം കൊവിഡ് കേസുകളിൽ 2.4 ശതമാനവും ഒമൈക്രോൺ ആണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഇതുവരെ 101 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ട 19 ജില്ലകളുണ്ട്. ഇവിടെ കൊവിഡ് വ്യാപനം വേഗത്തിലാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
കൊവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ മാസ്കുകളുടെ ഉപയോഗവും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ആളുകൾ അനാവശ്യ യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
ദില്ലിയിൽ മാത്രം പുതുതായി 10 പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. ദില്ലിയിൽ ഇതുവരെ 20 പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പത്തുപേർ ആശുപത്രി വിട്ടു.
11 സംസ്ഥാനങ്ങളിലാണ് ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച 14 പേർക്കാണ് രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിച്ചത്. കർണാടകയിൽ അഞ്ച് പുതിയ കേസുകളും ദില്ലി , തെലുങ്കാന സംസ്ഥാനങ്ങളിൽ നാലുവീതവും ഗുജറാത്തിൽ ഒരാൾക്കുമാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here