ജോണ്‍ ബ്രിട്ടാസിന്റെ അതിഗംഭീര പ്രസംഗത്തിന്റെ ഒരു വരിപോലും പരാമർശിക്കാത്ത ദേശീയ മാധ്യമങ്ങൾ എന്നെ നിരാശനാക്കി: ഉപരാഷ്ട്രപതി

രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു.
ചർച്ചയിൽ പങ്കെടുത്ത് അതിഗംഭീരമായ പ്രസംഗമാണ് ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയതെന്നും പക്ഷേ ദേശീയ മാധ്യമങ്ങളിൽ ആ പ്രസംഗം വാർത്തയായില്ലെന്നത് നിരാശാജനകമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

വികെ മാധവൻകുട്ടി പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗത്തെ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ വെങ്കയ്യ നായിഡു അഭിനന്ദിച്ചത്.

ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ നടത്തിയ പ്രസംഗം ഞാൻ കേൾക്കുകയുണ്ടായി.അത്യുഗ്രം.ഞാൻ ആ പ്രസംഗം നന്നായി ആസ്വദിച്ചു.എന്നാൽ തൊട്ടടുത്ത ദിവസം ഞാൻ നിരാശനായി.കാരണം അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു വരിപോലും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല.മലയാള മാധ്യമങ്ങളുടെ കാര്യമറിയില്ല. അത്രയും പ്രധാനപ്പെട്ട വിഷയം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല എന്നത് എന്നെ നിരാശനാക്കി.ഇതല്ല ജേണലിസം

ജഡ്ജിമാർക്ക് അധിക പെൻഷൻ നൽകുന്ന ബില്ലിൽ പങ്കെടുത്തുള്ള ചർച്ചയിലായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപി പങ്കെടുത്തത്.രാജ്യത്ത്‌ ജഡ്‌ജിമാരുടെ നിയമനത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന്‌ ജോൺ ബ്രിട്ടാസ്‌ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ജഡ്‌ജിമാർതന്നെ ജഡ്‌ജിമാരെ നിയമിക്കുന്ന സംവിധാനം ലോകത്ത്‌ ഇന്ത്യയിൽ മാത്രം. ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ രൂപീകരിക്കണമെന്ന ദീർഘകാല ആവശ്യത്തില്‍ നിയമമന്ത്രാലയത്തിന്‌ ഉറച്ച നിലപാടില്ല. ഹൈക്കോടതി, സുപ്രീംകോടതി ജഡ്‌ജിമാരായി വിരമിച്ചവരുടെ പെൻഷനും കുടുംബ പെൻഷനും ഉയർത്താനുള്ള ബില്ലിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ചപോലെ ജഡ്‌ജിമാരിലും കുടുംബവാഴ്‌ചയുണ്ട്.സുപ്രീംകോടതിയിൽ ഇതുവരെ വന്ന 47 ചീഫ്‌ ജസ്‌റ്റിസുമാരിൽ 17 പേരും ബ്രാഹ്മണര്‍. സുപ്രീംകോടതിയിൽ 30–-40 ശതമാനംവരെ ബ്രാഹ്മണ പ്രാതിനിധ്യം എല്ലാക്കാലത്തുമുണ്ടെന്നും ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി.

സസ്പെന്‍ഡ് ചെയ്ത എംപിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ജോൺ ബ്രിട്ടാസ് എം പി സംസാരിക്കാന്‍ തുടങ്ങിയത്. ശങ്കർദയാൽ ശർമ്മയെപ്പോലുള്ള മഹാരഥന്മാർക്ക് സഭയിൽ പൊട്ടിക്കരയേണ്ടി വന്നിട്ടും അന്നൊന്നും ആരെയും സസ്പെൻഡ് ചെയ്തിരുന്നില്ലല്ലോ എന്ന ചോദ്യവും ഉണ്ടായിരുന്നു.

ഉപരാഷ്ട്രപതിയുടെ പ്രതികരണത്തേക്കുറിച്ച് എം പി ജോണ്‍ ബ്രിട്ടാസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡുവിന്റെ വാക്കുകൾ ഇന്നലെ അക്ഷരാർഥത്തിൽ എന്നെ അത്ഭുതപ്പെടുത്തി. രാജ്യസഭാ ചെയർമാൻ കൂടിയായ അദ്ദേഹത്തെപ്പോലുള്ള ഉന്നത വ്യക്തിത്വം പരസ്യമായി എന്നെക്കുറിച്ച് പറയും എന്ന് ഞാൻ വിചാരിച്ചില്ല. “ജഡ്ജിമാരുടെ പെൻഷൻ ബില്ല് സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേരളത്തിൽനിന്നുള്ള അംഗം ജോൺ ബ്രിട്ടാസ് അത്യുഗ്രമായ പ്രസംഗമാണ് നടത്തിയത്…wonderful. ഞാൻ മുഴുവൻ കേട്ടു. വിമർശനാത്മകമായിരുന്നുവെങ്കിലും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. പക്ഷെ തൊട്ടടുത്ത ദിവസം ഞാൻ നിരാശനായി. കാരണം പ്രസംഗത്തിലെ ഒരു വരിപോലും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. മലയാള മാധ്യമങ്ങളുടെ സ്ഥിതി എനിക്കറിയില്ല. ഇതല്ല ജേണലിസം.

പിറ്റേന്ന് രാവിലെ ഞാൻ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു …………..”” ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.നമ്രതയോടെ അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് ഞാൻ നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഫോൺവിളി ചെറിയൊരു ഞെട്ടലോടെയാണ് ഞാൻ സ്വീകരിച്ചത്. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും കാര്യമായ തെറ്റ് ഉണ്ടായതുകൊണ്ടാണോ ഇങ്ങനെ ഒരു വിളി?പ്രസംഗത്തിന്റെ ആദ്യഭാഗത്ത് 12 എംപിമാരെ സസ്പെൻഡ് ചെയ്ത അദ്ദേഹത്തിൻ്റെ നടപടിയെ ഞാൻ നിശിതമായി വിമർശിച്ചിരുന്നു. ശങ്കർദയാൽ ശർമ്മയെപ്പോലുള്ള മഹാരഥന്മാർക്ക് സഭയിൽ പൊട്ടിക്കരയേണ്ടി വന്നിട്ടും അന്നൊന്നും ആരെയും സസ്പെൻഡ് ചെയ്തിരുന്നില്ലല്ലോ എന്ന് ഞാൻ എടുത്തു ചോദിച്ചിരുന്നു. എന്നാൽ എൻ്റെ ആശങ്കകളെ ദൂരീകരിച്ചു കൊണ്ട് ഉപരാഷ്ട്രപതി ലൈനിൽ വന്നപ്പോൾ പ്രസംഗത്തിനുള്ള അഭിനന്ദനവും പ്രോത്സാഹനവും ആണ് നൽകിയത് .

വ്യക്തിപരമായ ഫോൺവിളി ആയതുകൊണ്ട് തന്നെ ഞാനത് സ്വകാര്യമായി സൂക്ഷിച്ചു. ഞാൻ കൂടി ഭാഗഭാക്കായ മാധ്യമത്തിൽ പോലും ഉപരാഷ്ട്രപതിയുടെ ഫോൺ വിളിയെ കുറിച്ച് ഒരു വാർത്തപോലും കൊടുത്തിരുന്നില്ല. അപ്പോഴാണ് ഇന്നലെ ഡൽഹിയിൽ പ്രധാനപ്പെട്ട പല മാധ്യമപ്രവർത്തകരെയും സാക്ഷിനിർത്തി ഉപരാഷ്ട്രപതി ഭവനിൽ നടന്ന വി കെ മാധവൻകുട്ടി പുരസ്കാരചടങ്ങിൽ അദ്ദേഹം തന്നെ ഇക്കാര്യം പറഞ്ഞത്.

സഭയിൽ നടക്കുന്ന രാഷ്ട്രീയവും, ജനോപകാരപ്രദവുമായ വാർത്തകൾ പോലും മുൻനിര മാധ്യമങ്ങൾ നൽകാത്തതിലെ നിരാശ കൂടി പങ്കുവെച്ചണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രസംഗം വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News