ഡിവൈഎഫ്ഐ പൊതിച്ചോറിൻ്റെ കൂടെ പണവും സ്നേഹസ്പർശിയായ കുറിപ്പും വെച്ച സ്നേഹനിധികൾക്ക് അഭിനന്ദന പ്രവാഹം. ഓർക്കാട്ടേരി സ്വദേശികളായ രാജിഷ, രാമകൃഷ്ണൻ ദമ്പതികളുടെ മകളായ ഹൃദ്യയുടെ പിറന്നാൾ ദിനത്തിലാണ് പൊതിച്ചോറിനൊപ്പം ഹൃദയസ്പർശിയായ കുറിപ്പും പണവും നൽകിയത്.ഹൃദ്യയ്ക്ക് പിറന്നാൾ സമ്മാനങ്ങളുമായി ഡിവൈഎഫ്ഐ നേതാക്കൾ വീട്ടിലെത്തി.
അറിയപ്പെടാത്ത സഹോദരാ/ സഹോദരി , ഒരു നേരത്തെ ഭക്ഷണം തരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.നിങ്ങളുടെയോ ബന്ധുവിൻ്റെയോ അസുഖം പെട്ടെന്ന് ഭേദമാകാൻ ഞങ്ങൾ പ്രാർത്ഥിക്കാം,നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ,ഈ തുക കൊണ്ട് നിങ്ങൾക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാൻ കഴിയുമെങ്കിൽ നന്നായിരുന്നു, ഇന്നെൻ്റെ മകളുടെ പിറന്നാളാണ്…. ഇതായിരുന്നു ആ സ്നേഹ വാക്കുകൾ.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡി വൈ എഫ് ഐയുടെ ഹൃദയപൂർവം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം വിതരണം ചെയ്ത പൊതിച്ചോറിൻ്റെ കൂടെയാണ് ഈ കുറിപ്പും പണവും ലഭിച്ചത്. ഈ സ്നേഹമനസുകളെ തേടിയുള്ള അന്വേഷണമെത്തിയത് ഒഞ്ചിയത്തെ ഓർക്കാട്ടേരിയിലാണ്. ഓർക്കാട്ടേരി കുറിഞ്ഞാലിയോട്ടെ രാജിഷ, രാമകൃഷ്ണൻ ദമ്പതികളുടെ മകളായ ഹൃദ്യയുടെ പിറന്നാൾ ദിനത്തിലാണ് പൊതിച്ചോറിനൊപ്പം ഹൃദയസ്പർശിയായ കുറിപ്പും പണവും നൽകിയത്.ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാക്കൾ നേരിട്ടെത്തി ഇവരെ സ്നേഹം അറിയിച്ചു.സസ്ഥാന ട്രഷറർ എസ് കെ സജീഷ്,സംസ്ഥാന കമ്മിറ്റിയംഗം കെ.വി.ലേഖ എന്നിവർ ഹൃദ്യക്ക് ആശംസകൾ നേരുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. പിന്നീട് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുകയും ചെയ്തു.
ഡിവൈഎഫ്ഐ ചെയ്യുന്ന നല്ല കാര്യങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമെന്നായിരുന്നു രാജിഷയുടെ പ്രതികരണം. നിരവധിപേരാണ് രാജിഷയയും കുടുംബത്തെയും അഭിനന്ദനമറിയിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here