ഒമൈക്രോണ്‍:പല രാജ്യങ്ങളിലും ആശുപത്രികള്‍ക്ക് രോഗികളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സ്ഥിതിയാകുമെന്ന്
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).
ഒമൈക്രോണ്‍ ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിക്കുമെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഏറ്റവും പുതുതായി പുറത്ത് വിട്ട വിവരം.മൂന്ന് ദിവസം കൊണ്ട് ആകെ ഒമൈക്രോണ്‍ കണക്ക് ഒന്നര ഇരട്ടിയായി വര്‍ധിക്കുന്നുണ്ടെന്നും ഇത് പലയിടങ്ങളിലും സമൂഹവ്യാപനത്തിന് കാരണമാകാമെന്നും ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഇതിനോടകം തന്നെ 89 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനേക്കാള്‍ അതിവേഗം പടരുന്ന ഒമൈക്രോണ്‍ ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിക്കുമെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചിരിക്കുന്നത്.
ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കുത്തനെ കൂടുന്നുണ്ട്..ഈജിപ്തില്‍ കഴിഞ്ഞദിവസം ഒമിക്രോണിന്റെ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലെബനനില്‍ വാക്‌സിന്‍ എടുക്കാത്ത ആളുകള്‍ക്ക് മേല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയില്‍ ന്യൂയോര്‍ക്കും ഒമിക്രോണ്‍ ഭീതിയിലാണ്.ഒമിക്രോണ്‍ വ്യാപനം കാരണം അയര്‍ലന്‍ഡില്‍ റസ്റ്ററന്റുകളും ബാറുകളും അടച്ചിട്ടിരിക്കുകയാണ്. ഡെന്മാര്‍ക്കിലും തിയേറ്ററുകളടക്കമുള്ള പൊതുസ്ഥലങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്.
“ഉയർന്ന തോതില്‍ പ്രതിരോധശേഷിയുള്ള രാജ്യങ്ങളിൽ ഒമൈക്രോണ്‍ അതിവേഗം പടരുകയാണ്. വൈറസിന്റെ വേഗത്തിലുള്ള വളര്‍ച്ചാ നിരക്ക് പ്രതിരോധ ശേഷിയെ എത്രത്തോളം ബാധിക്കുമെന്നതിലും വ്യക്തതയില്ല.2021 ഡിസംബർ 16 വരെ ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ആറ് മേഖലകളിലായി 89 രാജ്യങ്ങളിൽ ഒമിക്രോണ്‍ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച് ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കും.നിലവില്‍ ആളുകളിലുള്ള രോഗപ്രതിരോധത്തിനും വാക്‌സിനേഷന്‍ നിരക്കിലും എത്രത്തോളം രോഗപ്പടര്‍ച്ചയില്‍ സ്വാധീനമുണ്ടാകുമെന്ന് വരുന്ന ദിവസങ്ങളില്‍ വ്യക്തമാകും. നിലവിലെ വാക്‌സിനുകള്‍ ഒമൈക്രോണിനെതിരെ എത്രത്തോളം ഫലപ്രദമാണെന്നതിനും ശാസ്ത്രീയ തെളിവുകളൊന്നുമില്ല,” ,” ഡബ്ല്യുഎച്ചഒ
“ഡെൽറ്റയെ അപേക്ഷിച്ച് ഒമൈക്രോണിന് ഗണ്യമായ വളർച്ചാ നിരക്കുണ്ട് എന്നതില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ട്. സമൂഹ വ്യാപനത്തിന്റെ തോത് രേഖപ്പെടുത്തുന്ന രാജ്യങ്ങളിൽ ഒമൈക്രോണ്‍ ഡെൽറ്റ വകഭേദത്തേക്കാള്‍ വളരെ വേഗത്തിൽ പടരുന്നതായി മനസിലാകുന്നു. ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഒമൈക്രോണ്‍ ഇരട്ടിക്കുന്നു,” ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഇതുവരെ 11 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഹൈ റിസ്ക് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരിലും പുതിയ വകഭേദം കണ്ടെത്തിയതോടെ നിയന്ത്രണ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം.
സാഹചര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ പല രാജ്യങ്ങളിലും ആശുപത്രികള്‍ക്ക് രോഗികളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സ്ഥിതിയാകുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here