രണ്ട്‌ വിഭാഗം വര്‍ഗ്ഗീയശക്തികള്‍ നടത്തുന്ന നിഷ്‌ഠൂരമായ കൊലപാതക രാഷ്ട്രീയം അടിയന്തിരമായി അവസാനിപ്പിക്കണം; കോടിയേരി ബാലകൃഷ്ണൻ

സമാധാന കേരളത്തെ ഇല്ലാതാക്കാൻ രണ്ട്‌ വിഭാഗം വർഗ്ഗീയശക്തികൾ നടത്തുന്ന നിഷ്‌ഠൂരമായ കൊലപാതക രാഷ്ട്രീയം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

രണ്ട്‌ കൊലപാതകങ്ങളിലേയും കുറ്റവാളികളേയും അതിന്‌ പിന്നിൽ പ്രവർത്തിച്ചവരേയും പിടികൂടാൻ കർശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വർഗ്ഗീയ ശക്തികൾക്കും അക്രമകാരികൾക്കുമെതിരായ ഭരണത്തിന്റെ നിശ്ചയദാർഢ്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

സമാധാന കേരളത്തെ ഇല്ലാതാക്കാൻ, രണ്ട്‌ വിഭാഗം വർഗ്ഗീയശക്തികൾ നടത്തുന്ന നിഷ്‌ഠൂരമായ കൊലപാതക രാഷ്ട്രീയം അടിയന്തിരമായി അവസാനിപ്പിക്കണം. കേരളത്തെ ചോരക്കളമാക്കാൻ ശ്രമിക്കുന്ന വിരുദ്ധ വർഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും ഉണർവോടെയും ജാഗ്രതയോടെയും രംഗത്തു വരണം.

എൽ ഡി എഫ്‌ ഭരണത്തിൽ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ്‌. അതില്ലാതാക്കാനുള്ള ബോധപൂർവ്വമായ യജ്ഞത്തിലാണ്‌ വർഗ്ഗീയ ശക്തികൾ ഏർപ്പെടുന്നത്. മതവർഗ്ഗീയത പരത്തി ജനങ്ങളിൽ സ്‌പർദ്ധയും അകൽച്ചയും ഉണ്ടാക്കി നാട്ടിൽ വർഗ്ഗീയ ലഹളയുണ്ടാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിനു വേണ്ടി സമൂഹ മാധ്യമങ്ങളെയടക്കം ദുരുപയോഗപ്പെടുത്തുന്നുണ്ട്‌.

ആലപ്പുഴ ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട്‌ വർഗ്ഗീയ ശക്തികൾ മത്സരിച്ച്‌ നടത്തിയ കൊലപാതകങ്ങൾ മനുഷ്യത്വത്തേയും സമാധാന ജീവിതത്തേയും വെല്ലുവിളിക്കുന്നതാണ്‌. എസ്‌.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയെ സ്‌കൂട്ടറിൽ കാറിടിച്ചിട്ട്‌ ബി.ജെ.പിക്കാർ അരുംകൊല ചെയ്‌തപ്പോൾ, ബി.ജെ.പി നേതാവിനെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് എസ്‌.ഡി.പി.ഐക്കാർ നിഷ്‌ഠൂരമായി കൊലചെയ്തത്.

സംസ്ഥാനത്ത്‌ നിലനിൽക്കുന്ന സമാധാന ജീവിതത്തെ തകിടം മറിയ്‌ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ ഈ ആക്രമണങ്ങൾ. അക്രമ ശക്തികൾക്കെതിരെ കർശനമായ ഭരണ – പൊലീസ്‌ നടപടികളിലേക്ക്‌ സംസ്ഥാന സർക്കാർ തൽക്ഷണം നീങ്ങിയത്‌ ആശ്വാസകരമാണ്‌.
രണ്ട്‌ കൊലപാതകങ്ങളിലേയും കുറ്റവാളികളേയും അതിന്‌ പിന്നിൽ പ്രവർത്തിച്ചവരേയും പിടികൂടാൻ കർശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വർഗ്ഗീയ ശക്തികൾക്കും അക്രമകാരികൾക്കുമെതിരായ ഭരണത്തിന്റെ നിശ്ചയദാർഢ്യം വ്യക്തമാക്കുന്നതാണ്‌.

കൊലപാതക ശക്തികൾ തന്നെ എൽ ഡി എഫ്‌ ഭരണത്തെ കുറ്റപ്പെടുത്താൻ ഇറങ്ങിയിരിക്കുന്നത്‌ അതിശയകരമാണ്‌. കേരളം നിയമവാഴ്‌ചയില്ലാത്ത സംസ്ഥാനമായി മാറിയെന്ന്‌ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നഗ്‌ദയുടെ പ്രസ്‌താവന ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നതാണ്‌. ബി.ജെ.പിയുടെ സ്വരം തന്നെയാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ പ്രതികരണങ്ങളിലും കേൾക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News