പുതുവത്സര ആഘോഷത്തിനായി ആന്ധ്രയിൽ നിന്നും കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർത്ഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദ് ആണ് പിടിയിലായത്. ബംഗളൂരിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസ്സിലായിരുന്നു ഇയാൾ ലഹരി മരുന്ന് കടത്താൻ ശ്രമിച്ചത്.
ബംഗളൂരിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ കൊച്ചിയിലേക്ക് ലഹരി മരുന്ന് കടത്തുന്നതിനിടെയാണ് കാക്കനാട് സ്വദേശി മുഹമ്മദിനെ പൊലിസ് പിടികൂടിയത്. രാവിലെ ആറരയോടെ അങ്കമാലി കെ.എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്ത് എത്തിയപ്പോൾ പൊലിസ് തടഞ്ഞു നിർത്തി പരിശോധന നടത്തുകയായിരുന്നു.
ആലുവ റൂറൽ എസ് പി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്പെഷ്യൽ ടീമാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ. ബാംഗ്ലൂരിൽ നാലാം വർഷ നിയമ വിദ്യാർത്ഥിയാണ് മുഹമ്മദ്. ഇയാളെ ചോദ്യം ചെയ്തതോടെ ചില നിർണ്ണായക വിവരങ്ങളും പൊലിസിന് ലഭിച്ചിട്ടുണ്ട്.
പുതുവത്സരാഘോഷത്തിനായാണ് ലഹരിമരുന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്നതെന്നാണ് ഇയാൾ നൽകിയ വിവരം. ഇടപ്പള്ളിയിൽ കാത്തുനിൽക്കുന്ന ആൾക്ക് ലഹരിമരുന്ന് കൈമാറാനായിരുന്നു തീരുമാനം. ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് ലഹരി മരുന്ന് വാങ്ങിയതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
നിലവിൽ ഇടപ്പള്ളിയിൽ നിന്ന് ലഹരിമരുന്ന് കൈപ്പറ്റുമെന്ന് പറഞ്ഞ ആൾക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലേക്ക് കൂടുതൽ ലഹരി കടത്ത് നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here