2000-ൽ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബിയുടെ മേൽവിലാസത്തിൽ അഭിഷേക് ബച്ചൻ സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. നിരവധി ഹിറ്റുകളും കുറെ ഫ്ളോപ്പുകളും സമ്മാനിച്ചിട്ടുള്ള നടൻ ബോളിവുഡിലൂടെ കടന്നു പോയത് ക്ലേശകരമായ യാത്രയാണെന്നാണ് പറയുന്നത്.
കരാർ ചെയ്ത സിനിമകളിൽ നിന്ന് വരെ തന്നെ ഒഴിവാക്കിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വലിയ താരങ്ങൾക്കായി സ്വന്തം സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ട അവസരങ്ങൾ പോലും നേരിട്ടിട്ടുണ്ടെന്നും ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ വെളിപ്പെടുത്തി.
രണ്ടു പതിറ്റാണ്ട് കാലത്തെ ബോളിവുഡ് ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന വിഷമകരമായ സാഹചര്യങ്ങളെക്കുറിച്ച് തുറന്ന് പറയുകയായിരുന്നു അഭിഷേക് ബച്ചൻ. വലിയ താരങ്ങൾ പങ്കെടുത്ത ചടങ്ങുകളിൽ മുൻ സീറ്റിൽ നിന്നും ഒഴിഞ്ഞു കൊടുക്കാൻ സംഘാടകർ പറഞ്ഞതടക്കമുള്ള അനുഭവങ്ങൾ കയ്‌പ്പേറിയതായിരുന്നുവെന്നും ജൂനിയർ ബച്ചൻ പറയുന്നു . എന്നാൽ ഇതെല്ലം കച്ചവട മനസ്ഥിതിയുടെ ഭാഗമായി ഉൾക്കൊള്ളാൻ അനുഭവങ്ങൾ പഠിപ്പിച്ചുവെന്ന് അഭിഷേക് കൂട്ടിച്ചേർത്തു. .
കരാർ ചെയ്ത പല സിനിമകളിൽ നിന്നും തന്നോട് പറയുക പോലും ചെയ്യാതെയാണ് ചിലർ മാറ്റിയത്. സെറ്റിൽ ചെല്ലുമ്പോൾ തനിക്ക് പകരം മറ്റൊരാൾ അഭിനയിക്കുന്നത് കാണേണ്ടി വന്നത് വേദനിപ്പിച്ചിട്ടുണ്ടെന്നും അഭിഷേക് ബച്ചൻ വെളിപ്പെടുത്തി.
ഏറെ വേദനിപ്പിച്ചത് സിനിമയിൽ കരാർ ചെയ്തവർ വിശദീകരണം പോലും തരാൻ തയ്യാറാകാതെ പോയതാണ്. ചിലർ തന്റെ ഫോൺ കോളുകൾ സ്വീകരിക്കാൻ പോലും വിസമ്മതിച്ച അനുഭവങ്ങളും ബച്ചൻ തുറന്നടിച്ചു.
എന്നാൽ സിനിമ ഒരു വ്യവസായമാണെന്നും ഇതെല്ലം സിനിമാ ലോകത്ത് സാധാരണമാണെന്നും ഓരോ നടനും അതിലൂടെ കടന്നുപോകേണ്ടതുണ്ടെന്നുമാണ് ബച്ചൻ സമാധാനിക്കുന്നത്. അച്ഛൻ അമിതാഭ് ബച്ചനും ഇത്തരം അനുഭവങ്ങളിലൂടെ സഞ്ചരിച്ച വ്യക്തിയാണെന്നും അഭിഷേക് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here