കെ റെയിൽ പദ്ധതിയിൽ വീണ്ടും യുഡിഎഫിനോട് ഇടഞ്ഞ് ശശി തരൂർ എംപി. പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിയെ കാണാൻ യുഡിഎഫ് എംപിമാരുടെ സംഘത്തിനൊപ്പം ശശി തരൂർ എംപി പോയില്ല. ശശി തരൂരിന് വിരുദ്ധ അഭിപ്രായമില്ലെന്ന് കോൺഗ്രസ് ആവർത്തിക്കുന്നതിനിടെ ആണ് എംപി നിലപാട് ആവർത്തിച്ചത്.
കേരളത്തിൻ്റെ വികസന പദ്ധതിയായ കെ റെയിൽ മുടക്കുന്ന സംഘത്തിൽ താനില്ല എന്ന നിലപാട് ആണ് ശശി തരൂർ വീണ്ടും ആവർത്തിച്ചത്. സിൽവർ ലൈൻ കേരളത്തെ രണ്ടായി വെട്ടിമുറിക്കുമെന്നും പദ്ധതിക്ക് അനുമതി നൽകരുത് എന്നും ആവശ്യപ്പെട്ട് ഡിസംബർ എട്ടിനാണ് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയത്.
അന്ന് ആ കത്തിൽ ഒപ്പിടാതെ ശശി തരൂർ മാറി നിന്ന് കെ റെയിൽ തടയണം എന്ന ആവശ്യത്തിന് എതിരായ നിലപാട് വ്യക്തമാക്കിയിരുന്നു.
വിഷയം പഠിക്കാതെ പ്രതികരിക്കാൻ ഇല്ല എന്ന് മാത്രമാണ് ശശി തരൂർ എംപി കെ റെയിലിനെ കുറിച്ച് പറഞ്ഞത് എന്നാണ് കോൺഗ്രസ് ന്യായീകരിച്ചിരുന്നത്.
കെപിസിസി നേതൃത്വത്തിൻ്റെ സമ്മർദ്ദത്തിൻ്റെ ഫലമായി ശശി തരൂരിൻ്റെ നിലപാടിൽ ഹൈക്കമാൻഡും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സകല എതിർപ്പുകളെയും അവഗണിച്ചാണ് കെ റെയിൽ വിഷയത്തിൽ ശശി തരൂർ നിലപാട് ആവർത്തിച്ചത്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കെ റെയിൽ പദ്ധതിക്ക് അനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അശ്വിനി വൈഷണവിനെ കണ്ടപ്പോഴും ശശി തരൂർ മാറി നിൽക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here