അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാന്‍ ആംനെസ്റ്റി സ്‌കീം നടപ്പിലാക്കും; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാനും നികുതി പിരിവ് മെച്ചപ്പെടുത്താനും
ആംനെസ്റ്റി സ്‌കീം നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുതിയ ആംനെസ്റ്റി സ്‌കീം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് വഴി 25 കോടിയോളം രൂപ പിരിച്ചെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

1996 വരെയുള്ള കുടിശ്ശികയുടെ 75 ശതമാനം അടക്കുകയാണെങ്കിൽ മുഴുവൻ പലിശയും പിഴപലിശയും മുതലിന്റെ 25 ശതമാനവും ഒഴിവാക്കി നൽകും. 1996 മുതൽ 2000 വരെയുള്ള കുടിശ്ശികകൾക്ക് മുതലിന്റെ 90 ശതമാനം അടക്കുകയാണെങ്കിൽ പലിശയും പിഴപലിശയും മുതലിന്റെ 10 ശതമാനവും ഒഴിവാക്കി നൽകും.

2000ത്തിനും 2012നും ഇടയിലുള്ള കുടിശ്ശികകൾക്ക് മുതൽ തുക പൂർണമായും അടച്ചാൽ പലിശയും പിഴപലിശയും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. ആംനെസ്റ്റി സ്‌കീം പ്രയോജനപ്പെടുത്താത്ത കുടിശ്ശികക്കാർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോവും.

സ്‌കീം ഉപയോഗപ്പെടുത്തുന്നവരോട് ഭാവിയിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുകൾ നൽകില്ലെന്ന സത്യവാങ്മൂലം ആവശ്യപ്പെടും. അവർ നിലവിലുള്ള അബ്കാരി കുടിശ്ശിക സംബന്ധിച്ച കേസുകളെല്ലാം പിൻവിക്കുകയും വേണമെന്ന് മന്ത്രി വിശദീകരിച്ചു.

ആംനെസ്റ്റി സ്‌കീമിൽ അപേക്ഷ നൽകാൻ 2022 ആഗസ്ത് 31വരെ സാവകാശം നൽകുമെന്ന് വ്യക്തമാക്കിയ മന്ത്രി; ഡിസ്റ്റലറികൾ, ബ്ലെന്റിംഗ് യൂണിറ്റുകൾ, ഫാർമസ്യൂട്ടിക്കലുകൾ, കെ എസ് ബി സി എന്നിവിടങ്ങളിലെ കോസ്റ്റ് ഓഫ് എസ്റ്റാബ്ലിഷ്‌മെന്റ് ഇനത്തിൽ ലഭിക്കാനുള്ള കുടിശ്ശികകൾ ആംനെസ്റ്റി സ്‌കീമിൽ ഉൾപ്പെടുത്തുകയില്ലെന്നും കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News