പരസ്പര സമ്മതത്തോടെ ദീർഘകാലം ശാരീരികബന്ധത്തിലേർപ്പെട്ടതിന് ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് മുംബൈ ഹൈക്കോടതി. ഇത്തരം കേസുകളിൽ തെറ്റായ വിവരങ്ങൾ നൽകി പ്രതികൾ യുവതിയെ പ്രലോഭിപ്പിച്ചോ വിവാഹ വാഗ്ദാനം നൽകിയോ എന്നെല്ലാം തെളിയിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീൽ ഹർജിയിലാണ് കോടതി പരാമർശം. ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി റദ്ദാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പാൽഘറിലെ കാശിനാഥ് ഗാരട്ട് എന്നയാൾക്കെതിരെയാണ് കീഴ്‌ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറിയെന്നായിരുന്നു ഇയാൾക്കെതിരെ ചുമത്തിയ കുറ്റം.
ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്. തുടർന്ന് അഡീഷണൽ സെഷൻസ് ജഡ്ജി വഞ്ചനാകേസിൽ ഇയാളെ ശിക്ഷിക്കുകയും ബലാത്സംഗക്കേസിൽ വെറുതെ വിടുകയും ചെയ്തു. ഇതിനെതിരെയാണ് കാശിനാഥ് മുംബൈ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
പെൺകുട്ടിയുടെ മൊഴി ഏതെങ്കിലും തരത്തിൽ വഞ്ചിക്കപ്പെട്ടതായി തെളിയിക്കുന്നില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അനുജ പ്രഭുദേശായി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയാണ് ശാരീരിക ബന്ധമെന്നും ജഡ്ജി പറഞ്ഞു.
കേസിലെ പ്രതികൾ തെറ്റായ വിവരങ്ങൾ നൽകിയോ വഞ്ചിച്ചോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി വ്യക്തമായിട്ടില്ലെന്ന് തെളിവുകൾ പരിശോധിച്ച് സാക്ഷികളുടെ വാദങ്ങളും കേട്ട ശേഷം ഹൈക്കോടതി പറഞ്ഞു. അത് കൊണ്ട് ഇത്രയും നാളത്തെ ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചനയായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് അഞ്ജു പ്രഭുദേശായിയാണ് അപ്പീൽ ഹർജി പരിഗണിച്ചത്. താൻ വഞ്ചിതയായെന്ന് തെളിയിക്കാൻ പെൺകുട്ടിക്ക് കഴിഞ്ഞില്ലെന്നും ശാരീരികബന്ധം പരസ്പരസമ്മതത്തോടെയായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here