ഒമൈക്രോണ്‍ സാഹചര്യത്തില്‍ കരുതലോടെ ക്രിസ്തുമസ്, ന്യൂ ഇയര്‍; ആഘോഷം ആപത്താക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒമൈക്രോൺ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.

17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമൈക്രോൺ ബാധിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളായ യുകെ 12, ടാൻസാനിയ 3, ഖാന 1, അയർലാൻഡ് 1, ലോ റിസ്‌ക് രാജ്യങ്ങളായ ദുബായ് 2, കോംഗോ 1, ട്യുണീഷ്യ 1, നൈജീരിയ 4, കെനിയ 1, അൽബാനിയ 1 എന്നിവിടങ്ങളിൽ നിന്നും എത്തിയതാണവർ.

രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം 15, തിരുവനന്തപുരം 10, തൃശൂർ 1, മലപ്പുറം 1, കോഴിക്കോട് 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ജില്ല തിരിച്ച് ഒമൈക്രോൺ കേസുകൾ. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിക്ക് വിദേശത്ത് നിന്നും വരുന്നവർ ഉൾപ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് ഒമൈക്രോൺ. അതിനാൽ തന്നെ ആൾക്കൂട്ടം പരമാവധി ഒഴിവാക്കുക. പ്രായമായവർ, കുട്ടികൾ, രോഗബാധിതർ എന്നിവർ ഏറെ ശ്രദ്ധിക്കണം. ഒമൈക്രോൺ പ്രതിരോധത്തിൽ വളരെ പ്രധാനമാണ് മാസ്‌കുകളെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അതിനാൽ തന്നെ പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങിലോ പങ്കെടുക്കുമ്പോൾ എൻ 95 മാസ്‌ക് ഉപയോഗിക്കുക. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോൾ അകലം പാലിച്ചിരുന്ന് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അടച്ചിട്ട സ്ഥലങ്ങൾ രോഗവ്യാപനത്തിന് കാരണമായതിനാൽ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം. പൊതു സ്ഥലങ്ങളിൽ ഒരാൾക്ക് ഒമൈക്രോൺ വന്നാൽ വളരെപ്പെട്ടന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കും. ഇനിയും നമുക്ക് അടച്ച് പൂട്ടൽ സാധ്യമല്ല.

ക്വാറന്റൈനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ആൾക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാൻ പാടില്ല. അവർ നിരീക്ഷണ കാലയളവിൽ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാതിരിക്കുന്നതായിരിക്കും നല്ലത്. ക്വാറന്റൈൻ കാലയളവിൽ ആ വീട്ടിൽ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലുകൾ ഒഴിവാക്കണം. വാക്‌സിൻ എടുക്കാൻ ബാക്കിയുള്ളവർ അടിയന്തരമായി വാക്‌സിൻ എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News