തൃശൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തി. മേഘയുടെയും ഇമ്മാനുവലിന്റെയും വീട്ടിലും , മൃതദേഹം ഉപേക്ഷിച്ച പ്രദേശത്തുമാണ് തെളിവെടുപ്പ് നടന്നത് . മൃതദേഹം കത്തിക്കാനോ കുഴിച്ച് മൂടാനോ ആണ് തങ്ങൾ ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.
രാവിലെ 11 മണിയോടെയാണ് മേഘയെ വീട്ടിലെത്തിച്ച് തെളിവെടുത്തത്. പ്രസവം നടന്ന മുറിയും , കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബക്കറ്റും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. മൃതദേഹം ഇമ്മാനുവലിന് കൈമാറാൻ ഉപയോഗിച്ച ബാഗും വീട്ടിൽ നിന്നും കണ്ടെടുത്തു.
ഇമ്മാനു വലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഡീസൽ കണ്ടെത്തിയത്. മൃതദേഹം കത്തിക്കാനായിരുന്നു ഇവർ തുടക്കത്തിൽ പദ്ധതി ഇട്ടിരുന്നത്. ഇതിനായി ഇയാളും സുഹൃത്ത് അമലും ചേർന്ന് മുണ്ടൂരിലെ പമ്പിൽ നിന്നും ഡീസൽ വാങ്ങി. എന്നാൽ കത്തിക്കാനുള്ള സാഹചര്യം പ്രതികൾക്ക് ലഭിച്ചില്ല.
പിന്നീട് പ്രദേശത്തുള്ള ഒരു പാടത്ത് കുഴിച്ച് മൂടാൻ ശ്രമിച്ചു. എന്നാൽ ആളുകൾ ഉണ്ടായിരുന്നതിനാൽ നടന്നില്ല. തുടർന്നാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. പ്രതികളുടെ വീട്ടിൽ ഫോറൻസിക്ക് ഉദ്യോഗസ്ഥരെത്തി തെളിവുകൾ ശേഖരിച്ചു.
വെള്ളത്തിൽ മുക്കിയതും ഇതിനിടെ തലയിൽ ഉണ്ടായ ക്ഷതവുമാണ് കുഞ്ഞിന്റെ മരണ കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡി എൻ എ സാമ്പിളുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here