പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ.എസ്.സേതുമാധവന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്‍റെ ജനനം.തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം.

പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി. സിനിമയിൽ എത്തിയതു സംവിധായകൻ കെ രാംനാഥിന്‍റെ സഹായി ആയിട്ടായിരുന്നു . എൽ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്നു സംവിധാനം പഠിച്ചു. സേതുമാധവൻ 1960ൽ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

മലയാളത്തിൽ സാഹിത്യകൃതികളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ സിനിമകൾ പുറത്തിറക്കിയിട്ടുള്ള കെ.എസ് സേതുമാധവൻ തന്‍റെ ആദ്യ ചിത്രമായ ജ്ഞാനസുന്ദരിക്കു ശേഷം പുറത്തിറക്കിയ “കണ്ണും കരളും” നിരവധി സ്ഥലങ്ങളിൽ നൂറിലധികം ദിവസങ്ങൾ പ്രദർശിപ്പിച്ച് ഹിറ്റായി മാറി. തുടർന്ന് നിരവധി ജനപ്രീതിയാർജ്ജിച്ച ചിത്രങ്ങളൊരുക്കിയെങ്കിലും 1965ലാണ് സേതുമാധവന്‍റെ ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങൾ (ഓടയിൽ നിന്ന്,ദാഹം) പുറത്തു വന്നത്.

കേശവദേവിന്റെ “ഓടയിൽ നിന്ന്” എന്ന നോവലിന്റെ തമിഴ് പരിഭാഷ വായിച്ചാണ് ആ സിനിമ അതേ പേരിൽ എടുക്കാൻ സേതുമാധവൻ തീരുമാനിക്കുന്നത്. ജനകീയസിനിമയായി ഉയർന്നതിനോടൊപ്പം തന്നെ സേതുമാധവന് സംവിധായകനെന്ന നിലയിൽ ഏറെ നിരൂപകപ്രശംസയും നേടിക്കൊടുത്ത ചിത്രമായിരുന്നു “ഓടയിൽ നിന്ന്”, “ദാഹം” എന്നീ ചിത്രങ്ങൾ. മലയാളത്തില പ്രശസ്തമായിരുന്ന മഞ്ഞിലാസിന്‍റെ ബാനറിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതും അതോടൊപ്പം തന്നെ മഞ്ഞിലാസിന്‍റെ പ്രധാന നടനായിരുന്ന സത്യന്‍റെ ചില കരുത്തുറ്റ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയതും സേതുമാധവനായിരുന്നു.

നാലു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ 1961ല്‍ പുറത്തിറങ്ങിയ ജ്ഞാനസുന്ദരി ആണ് ആദ്യചിത്രം. സേതുമാധവന്‍ സംവിധാനം ചെയ്ത ഓടയില്‍ നിന്ന്, അടിമകള്‍, കരകാണാക്കടല്‍, പണിതീരാത്ത വീട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച മലയാള ചിത്രങ്ങള്‍ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ വൽസല, മക്കൾ സോനുകുമാർ,സന്തോഷ്,ഉമ എന്നിവർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News