ഉപഭോക്താവിന് ബില്ല് നല്‍കല്‍ നിര്‍ബന്ധമാക്കും: മന്ത്രി ജിആര്‍ അനില്‍

2019-ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമത്തില്‍ അനുശാസിക്കുന്നതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാകുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും സാധനങ്ങള്‍ വാങ്ങിയാല്‍ ഏതു ചെറിയ വ്യാപാരസ്ഥാപനമായാലും, ബില്ല് നല്‍കല്‍ വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റുമെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.

ദേശീയ ഉപഭോക്തൃ ദിനത്തിന്റെ സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ഉപഭോക്താക്കള്‍ നിരവധി ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അവയ്ക്കെതിരെ ഉപഭോക്തൃ നിയമത്തില്‍ ഉപഭോക്താവിന് പരിരക്ഷ ഉറപ്പു നല്‍കുന്നുമുണ്ട്. എന്നാല്‍ ജനങ്ങള്‍ ഉപഭോക്തൃനിയമത്തില്‍ അറിവു് നേടേണ്ടതാണെന്നും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

പുതിയ ഉപഭോക്തൃസംരക്ഷണ നിയമം നടപ്പിലായതോടെ കേരളത്തെ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമായി മാറ്റിയെടുക്കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും, അതോടൊപ്പം പരിസ്ഥിതി സൗഹൃദ ഉത്പ്പന്നങ്ങള്‍ വാങ്ങിയും അമിത ഉപഭോഗം നിയന്ത്രിച്ചും ഭക്ഷണസാധനങ്ങള്‍ പാഴാക്കാതെയും ഉപഭോക്താക്കള്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കണമെന്നും ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഉപഭോക്തൃദിന സന്ദേശത്തില്‍ യോഗത്തെ അറിയിച്ചു.

2019-ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 20/07/2020-ല്‍ നിലവില്‍ വന്നു. പുതിയ നിയമത്തില്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നിരവധി വ്യവസ്ഥകള്‍ ഉണ്ട്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ നിയമം യഥാവിഥി നടപ്പിലാക്കുന്നതിന് തടസ്സമായിട്ടുണ്ട്.

സംസ്ഥാനത്ത് ജില്ലാ കണ്‍സ്യൂമര്‍ കോടതികളില്‍ ആകെ തീര്‍പ്പാക്കാനുള്ള കേസുകള്‍ 30,000 ആണ്. ഒരു ജില്ലയില്‍ ശരാശരി 750 കേസുകള്‍ ഫയല്‍ ചെയ്യുന്നുണ്ട്. ശരാശരി തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണം 450 ആണെന്നും മന്ത്രി അറിയിച്ചു. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉപഭോക്തൃകാര്യ വകുപ്പിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അതിന്റെ മുന്നോടിയായി ഉപഭോക്തൃകാര്യവകുപ്പിനെ ഭക്ഷ്യ-പൊതുവിതരണ വകുപ്പിനോട് ചേര്‍ത്തുകൊണ്ട് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്ന് പേരു മാറ്റുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഭക്ഷ്യ പൊതുവിതരണ വകുപ്പു ഡയറക്ടര്‍ക്കു തന്നെ ഉപഭോക്തൃകാര്യ വകുപ്പിന്റേയും ചുമതല നല്‍കുന്നതിനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ തസ്തികയുടെ പേര് ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മിഷണര്‍ എന്ന് പുനര്‍ നാമകരണം ചെയ്യുന്നതിനുമുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. വകുപ്പിന് പുതിയ ഡയറക്ടറേറ്റ് മന്ദിരം പണിയുമ്പോള്‍ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങള്‍ അവിടെ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് കേന്ദ്ര നിയമത്തിന് അനുസൃതമായി ആവശ്യമായ പരിഷ്ക്കാരം വരുത്തി ഉപഭോക്തൃകാര്യ വകുപ്പിനെ കൂടുതല്‍ ജനോപകാരപ്രദമാക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

യോഗത്തില്‍ ഗതാഗത വകുപ്പുമന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം ശ്രീ. മധുപാല്‍ വിശിഷ്ടാതിഥി ആയിരുന്നു. ചടങ്ങില്‍ വച്ച് നവീകരിച്ച ഉപഭോക്തൃ ബോധവത്ക്കരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫും മന്ത്രി ജി.ആര്‍. അനില്‍ നിര്‍വ്വഹിച്ചു. കൂടാതെ ഉപഭോക്തൃ കേരളം മാസിക, ബോധവത്ക്കരണ ലഘുലേഖ എന്നിവയുടെ പ്രകാശനവും നടന്നു.

ഓണ്‍ ലൈന്‍ ക്വിസ് മത്സരം, ചിത്ര രചന, ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഇതോടൊപ്പം മന്ത്രി നിര്‍വ്വഹിച്ചു. പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിരുന്നു. സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ ചെയര്‍മാന്‍ ശ്രീ.കെ.വി.മോഹന്‍കുമാര്‍, തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്റ് ശ്രീ.പി.വി. ജയരാജന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ.ടിക്കാറാം മീണ ഐ.എ.എസ്., ഡോ.വി.സജിത് ബാബു ഐ.എ.എസ്. എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here