രാജ്യത്ത് ഒമൈക്രോൺ വ്യാപനം കൂടുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തും. കേരളം ഉൾപ്പടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്. രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം 400 പിന്നിട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7189 കൊവിഡ് കേസുകൾ ആണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 108 പേർക്ക് കൂടി കൊവിഡിൻ്റെ ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ ആകെ എണ്ണം 415 ആയി.
രോഗ വ്യാപനം കൂടിയ സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ആണ് പ്രത്യേക സംഘത്തെ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയക്കുന്നത്. കേരളം ഉൾപ്പടെ പത്ത് സംസ്ഥാനങ്ങളിൽ എത്തുന്ന സംഘം 3 മുതൽ 5 ദിവസം സംസ്ഥാനങ്ങളിൽ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കും.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, മിസോറം, കർണാടക, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര സംഘം സന്ദർശനം നടത്തുന്നുണ്ട്.
വാക്സിനേഷൻ കുറഞ്ഞ സംസ്ഥാനങ്ങൾ, രോഗ വ്യാപനം കൂടിയ സംസ്ഥാനങ്ങൾ എന്നിവയാണ് കേന്ദ്ര സംഘത്തിൻ്റെ ലക്ഷ്യം. 108 ഒമൈക്രോൺ കേസുകൾ രജിസ്റ്റർ ചെയ്ത മഹാരാഷ്ട്രയാണ് പട്ടികയിൽ മുന്നിൽ. ദില്ലി 79, ഗുജറാത്ത് 43, തെലങ്കാന 38, കേരളം 37, തമിഴ്നാട് 34, കർണാടക 31 എന്നിങ്ങനെ ആണ് പട്ടികയിൽ ബാക്കിയുള്ള സംസ്ഥാനങ്ങൾ. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 387 മരണങ്ങൾ കൊവിഡ് മൂലമാണ് എന്ന് സ്ഥിരീകരിച്ചു. 7286 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here