പുതിയ വർഷത്തിൽ കൊവിഡിനെതിരായ പോരാട്ടം കൂടുതൽ ഉത്തരവാദിത്വം നൽകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷത്തെ അവസാനത്തെ മൻ കീ ബാത്ത് പരിപാടിയിലാണ് നരേന്ദ്ര മോദിയുടെ പ്രസ്താവന.
രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. നിലവിൽ രാജ്യത്ത് ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 422 ആയി.
കൊവിഡിന് എതിരായ പോരാട്ടത്തിൽ രാജ്യത്തിന് വിജയിക്കാൻ സാധിച്ചത് മുഴുവൻ ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ രാജ്യം ഒന്നിച്ച് നിന്നു. വാക്സിനേഷനിൽ മികച്ച നേട്ടം രാജ്യം സ്വന്തമാക്കി.
140 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. പുതിയ വർഷത്തിൽ കൊവിഡിനെതിരായ പോരാട്ടം കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതാണ് എന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. കൊറോണയുടെ ഒമൈക്രോൺ വകഭേദത്തിനെതിരെ കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന് വേണ്ടി പൊരുതിയ ഒട്ടനേകം ധീരരെ ഈ വർഷം നമുക്ക് നഷ്ടമായി എന്ന് ജനറൽ ബിപിൻ റാവത്ത്, വരുൺ സിംഗ് ഉൾപ്പടെ ഉള്ളവരെ അനുസ്മരിച്ച് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് കൊവിഡ് കേസുകളും ഒമൈക്രോൺ കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ, കൗമാരക്കാർക്ക് ഉള്ള വാക്സിൻ, നേസൽ വാക്സിൻ എന്നിവ ആരംഭിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
നിലവിൽ രാജ്യത്ത് 17 സംസ്ഥാനങ്ങളിലായി 422 പേർക്കാണ് ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 130 പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,987 പുതിയ കൊവിഡ് കേസുകളും 162 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 7,091 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ ചികിത്സയിൽ കഴിയുന്ന ആകെ കൊവിഡ് ബാധിതരുടെ എണ്ണം 76,766 ആയി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here