പാലക്കാട്: വാളയാർ കേസിൽ പൊലീസ് അന്വേഷണം ശരിയെന്ന് തെളിഞ്ഞതായി സി പി എം . പൊലീസിൻ്റെ കണ്ടെത്തലുകൾ തന്നെയാണ് സി ബി ഐ യും ശരിവെച്ചതെന്ന് പാലക്കാട്ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. കേസിൽ സി പി എം ആരെയും സംരക്ഷിച്ചില്ല. എന്നിട്ടും തെറ്റായ പ്രചാരണങ്ങൾ ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ ഇന്നലെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് സിപിഎം പ്രതികരണം. പൊലീസ് പ്രതിചേർത്തവർ തന്നയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും പറയുന്നത്.
ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എനിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ കുട്ടിയുടെ മരണത്തിൽ വലിയ മധുവും , പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. പാലക്കാട് പോക്സോ കോടതിയിലാണ് കുറ്റപത്രം നൽകിയത്. തിരുവനതപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്. ബലാൽസംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്.
മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സിബിഐയും തള്ളുന്നത്. കഴിഞ്ഞ മാസം നടത്തിയ ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here