വധഭീഷണി ഉണ്ടെന്ന ജിഫ്രി മുത്തുക്കോയ തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് വി കെ സനോജ്.ഭീഷണിക്ക് പിന്നിൽ ലീഗിലെ ഒരു വിഭാഗമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
ലീഗിലെ ഒരു വിഭാഗത്തിന് ജമാ അത്ത ഇസ്ലാമിയുടെ ട്യൂഷൻ ലഭിക്കുന്നു.ലീഗിലെ ഒരു വിഭാഗം തീവ്ര വാദികൾ സൈബർ ഇടങ്ങളിൽ ഭീഷണി മുഴക്കിയെന്നും ലീഗിൽ മത രാഷ്ട്ര വാദം കൂടി വരുന്നുവെന്നും സനോജ് വ്യക്തമാക്കി. ലീഗ് മത രാഷ്ട്ര വാദികളുമായി കൂട്ട് കൂടുന്നത് അപകടകരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതേസമയം ജിഫ്രി മുത്തുകോയ തങ്ങൾക്കെതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.സമീപ കാലങ്ങളിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലീം ലീഗിന്റെ ജമാ അത്തെ ഇസ്‌ലാമി വൽക്കരണത്തെ സമുദായത്തിനുള്ളിൽ തുറന്നെതിർത്ത സുന്നി മത പണ്ഡിതരിൽ പ്രധാനിയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
ഏറ്റവുമൊടുവിൽ വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ വർഗ്ഗീയ പ്രചരണം ഏറ്റെടുത്ത് വിശ്വാസികളെ ചൂഷണം ചെയ്യാൻ ശ്രമിച്ച മുസ്‌ലീം ലീഗിന്റെ ശ്രമങ്ങളുടെ മുനയൊടിച്ച പ്രസ്താവനകളാണ് ജിഫ്രി തങ്ങളിൽ നിന്നുണ്ടായത്.
മത രാഷ്ട്ര വാദികളായ ജമാ അത്തെ ഇസ്ലാമിയുമൊത്ത് ചേർന്ന് കേരളത്തിലെ മതനിരപേക്ഷ വാദികളായ പാരമ്പര്യ മുസ്ലീങ്ങളെ വർഗ്ഗീയ വൽക്കരിക്കാനുള്ള ലീഗ് ശ്രമങ്ങളിൽ പരസ്യമായ അസ്വസ്ഥത പ്രകടിപ്പിച്ച ജിഫ്രി തങ്ങൾ തനിക്ക് നേരെയുണ്ടായ അസഭ്യ വർഷത്തേയും പരിഹാസങ്ങളേയും കുറിച്ച് മുന്നേ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അവിടെ നിന്ന് ഒരു പടി കൂടി കടന്നാണ് ഇപ്പോൾ അദ്ദേഹത്തിന് നേരെയുള്ള വധ ഭീഷണി.
തങ്ങളുടെ ആജ്ഞാനുവർത്തിയായ നിൽക്കാത്ത ഏത് മത സംഘടനയ്ക്കും പണ്ഡിതർക്കും നേരെയും ആയുധമെടുക്കാൻ മടിക്കില്ലെന്ന സന്ദേശമാണ് മുസ്‌ലീം ലീഗ് ഇതിലൂടെ നൽകുന്നതെന്നും ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here