പറവൂരില്‍ വീടിന് തീപിടിച്ച് യുവതി വെന്ത് മരിച്ചു

എറണാകുളം പറവൂരില്‍ യുവതിയെ വീടിനുള്ളില്‍ തീപിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളാണു മരിച്ചത്. ഒരാളെ കാണാനില്ല. മൂത്ത മകള്‍ വിസ്മയയാണ് മരിച്ചതെന്ന് ആഭരണങ്ങള്‍ കണ്ട് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. സഹോദരി ജിത്തുവിനെയാണ് കാണാതായത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു.

മൂന്ന് മണിയോടെ വീടിനകത്തു നിന്നു പുക ഉയരുന്നതു കണ്ട അയല്‍വാസികളാണു വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും നഗരസഭ കൗണ്‍സിലറേയും അറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായി കത്തി അതില്‍ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്.

മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രക്തം വീണിട്ടുണ്ട്. മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മൂത്തമകള്‍ വിസ്മയയാണു മരിച്ചതെന്നു മാതാപിതാക്കള്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

ഇരുചക്ര വാഹനത്തില്‍ മത്സ്യവില്‍പന നടത്തുന്നയാളാണു ശിവാനന്ദന്‍. വിസ്മയ ബിബിഎയും ജിത്തു ബിഎസ് സിയും പൂര്‍ത്തിയാക്കിയവരാണ് ജിത്തു രണ്ടു മാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്.

ഒരാഴ്ച മുന്‍പു ശിവാനന്ദനെ വീട്ടില്‍ പൂട്ടിയിട്ടു ജിത്തു പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു. ജിത്തുവിനെ കണ്ടെത്തിയാല്‍ മാത്രമേ സംഭവത്തിലെ ദുരൂഹത നീങ്ങൂ എന്ന് പോലീസ് പറഞ്ഞു. ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here